Skip to main content
ലോകസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

ലോകസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ  യോഗം ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.  ജില്ലയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ പ്രഖ്യാപിക്കുന്ന തീയതി വരെ വോട്ടർ പട്ടികയിൽ പേര് നീക്കം ചെയ്യുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുളള അപേക്ഷകൾ സ്വീകരിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ നൽകാനുള്ള അവസരം നാമനിർദ്ദേശം സമർപ്പിക്കുന്നതിനുളള  അവസാനതീയതി വരെയും ഉണ്ടാകും. 85 വയസ്സിന് മുകളിൽ പ്രായമുളളവരും 40 ശതമാനത്തിൽ അധികം അംഗപരിമിതരുമായ  സമ്മതിദായകർക്ക് വീട്ടിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിന് സൌകര്യമുണ്ട്. ആവശ്യമുളള സമ്മതിദായകരിൽ നിന്നും ഇലക്ഷൻ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് അഞ്ച് ദിവസത്തിനകം ബൂത്ത് ലെവൽ ഓഫീസർമാർ വീട്ടിലെത്തി ഫോം 12 ഡി അപേക്ഷ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 

പൊതുസ്ഥലത്ത് രാഷ്ട്രീയ പാർട്ടികൾ പോസ്റ്ററുകൾ പതിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവികൾ അറിയിച്ചു. സുഗമമായ ഇലക്ഷൻ നടത്തിപ്പിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ സഹകരണവും അഭ്യർത്ഥിച്ചു. ചേമ്പറിൽ ചേർന്ന യോഗത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, ജില്ലാ പോലീസ് മേധാവി (റൂറൽ) നവനീത് ശർമ്മ, ഫിനാൻസ് ഓഫീസർ ബാബു, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം.സി ജ്യോതി എന്നിവർ പങ്കെടുത്തു.

date