Skip to main content

ടൂറിസം സ്റ്റേക് ഹോൾഡർമാരുടെ യോഗം ചേർന്നതു മദ്യനയവുമായി ബന്ധപ്പെട്ടെന്ന പ്രചാരണം തെറ്റ്: ടൂറിസം ഡയറക്ടർ

സംസ്ഥാനത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു മേയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്ത യോഗം ഇപ്പോൾ പ്രചരിപ്പിക്കുന്ന രീതിയിൽ സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ ഉടമകളുടേതു മാത്രമായുള്ളതോ അല്ലെന്നു ടൂറിസം ഡയറക്ടർ അറിയിച്ചു. വെഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയർത്തുന്നതിനു നേരിടുന്ന തടസങ്ങൾ, MICE ടൂറിസത്തിനു നേരിടുന്ന പ്രശ്നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയ വിഷയങ്ങളാണു യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ചത്. ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്നു സർക്കാരിലേക്കു നൽകിയിട്ടില്ലെന്നും ഡയറക്ടർ വ്യക്തമാക്കി.

ടൂറിസം മേഖലയുടെ വികസനത്തിൽ റിസോർട്ടുകൾ, ഹോട്ടലുകൾ, ഹൗസ് ബോട്ടുകൾ, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ എന്നിവർ വഹിക്കുന്ന പങ്കു വലുതാണ്. അതിനാൽ ടൂറിസം മേഖലയിലെ സ്റ്റേക് ഹോൾഡേഴ്സിന്റെ പ്രതിനിധികളുടെ യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ടൂറിസം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വിളിച്ചു ചേർക്കാറുള്ളതാണ്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകൾ മുന്നോട്ടുവച്ച  വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണു സ്റ്റേക് ഹോൾഡേഴ്സിന്റെ യോഗം മേയ് 21നു ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്തത്. ഇപ്രകാരം യോഗം വിളിച്ചു ചേർത്തത് ടൂറിസം മന്ത്രിയുടെ നിർദേശപ്രകാരമല്ല. കേരള ട്രാവൽ മാർട്ട് സൊസൈറ്റി, ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ, ഹൗസ് ബോട്ട് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ, സൗത്ത് കേരള ഹോട്ടൽ ഫെഡറേഷൻ, അസോസിയേഷൻ ഓഫ് അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടൽസ് ഓഫ് കേരള, കേരള ടൂറിസം ഡെവലപ്മെന്റ് അസോസിയേഷൻ എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളിൽ നിന്നു തന്നെ ഇതു ബാർ ഉടമകളുടെ മാത്രമായതോ ഇപ്പോൾ പ്രചരിപ്പിക്കും പ്രകാരം സർക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണ്.

ടൂറിസം വകുപ്പിന്റെ ഡയറക്ടർ എന്ന നിലയിൽ മേഖലയിലെ വിഷയങ്ങൾ പഠിക്കാൻ ഡയറക്ടറുടെ തലത്തിൽ യോഗങ്ങൾ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ നടത്തുകയാണ് പതിവ്. അപ്രകാരം ഒരു സ്റ്റേക് ഹോൾഡർ മീറ്റിംഗ് മാത്രമാണ് മേയ് 21ന് കൂടിയിട്ടുള്ളത്. യോഗ നോട്ടീസിൽ വിഷയം ചുരുക്കി പരാമർശിക്കേണ്ടതുള്ളതിനാൽ വിവിധ സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ ഒന്ന് ഉൾപ്പെടുത്തിയിരുന്നു. ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് മറ്റു വകുപ്പുകളിൽ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്ന തരത്തിൽ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനം ഇല്ല. ഉയർന്നുവന്ന  വിഷയങ്ങൾ ടൂറിസം വ്യവസായമായവുമായി ബന്ധപ്പെട്ട സംഘടനകൾ ദീർഘകാലമായി ഉന്നയിച്ചു വരുന്നതാണ്. എന്നാൽ ഇക്കാര്യങ്ങളിൽ ഒരു നിലപാടും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. കൂടാതെ, മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാർത്തകളുമായോ, ചില വ്യക്തികൾ നടത്തിയ പരാമർശങ്ങളുമായോ ടൂറിസം ഡയറക്ടറേറ്റിന് യാതൊരുവിധ ബന്ധവുമുള്ളതല്ലെന്നും ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്‌സ്. 1877/2024

date