Skip to main content

ആലപ്പുഴ മണ്ഡലത്തിലെ അപകടകരമായി നിൽക്കുന്ന മരങ്ങളും നിർമ്മിതികളും നീക്കും: പി.പി.ചിത്തരഞ്ജൻ എം.എൽ.എ

 

ആലപ്പുഴ:ആലപ്പുഴ മണ്ഡലത്തിലെ അപകടകരമായി നിൽക്കുന്ന മരങ്ങളും നിർമ്മിതികളും നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ.  പാതിരാപ്പള്ളിയിലും ആറാട്ടുവഴിയിലും നടന്ന അപകട മരങ്ങളുടെ പശ്ചാത്തലത്തിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസിൻരെ സാന്നിധ്യത്തിലായിരുന്നു യോഗം.  അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കണമെന്ന് കാ്ട്ടി നിരവധി പരാതികൾ ഫോറസ്റ്റ്, റവന്യൂ, മുനിസിപ്പാലിറ്റി/തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്  എന്നിവയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി പരിഹരിക്കാൻ കഴിയുന്നില്ലെന്ന് എം.എൽ.എ പറഞ്ഞു.  അതിന് മാറ്റം വരണം.  അപകടം ഉണ്ടാകാൻ കാത്തു നിൽക്കാതെ അടിയന്തരമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.  വകുപ്പുകൾ തമ്മിൽ പരസ്പര ധാരണയോടെ പ്രവർത്തിച്ച് പ്രശ്നപരിഹാരം കാണണം. ശവക്കോട്ടപ്പാലം മുതൽ ബാപ്പുവൈദ്യർ ജംഗ്ഷൻ വരെയുള്ള അപകടകരമായി നിൽക്കുന്ന മരങ്ങൾ ആകെ നീക്കം ചെയ്യുമെന്ന് നഗരസഭ യോഗത്തിൽ അറിയിച്ചു.  അപകടകരമായി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ കെ.എസ്.ഇ.ബി. നീക്കം ചെയ്യും.  പോസ്റ്റുകളിലുള്ള ഉപയോഗ ശൂന്യമായ കേബിളുകളും നീക്കം ചെയ്യും.  വെള്ളക്കെട്ടുകൾ നീക്കും.  വീണു കിടക്കുന്ന മരങ്ങൾ എത്രയും വേഗം നീക്കാൻ നടപടി സ്വീകരിക്കും.

മരണമടഞ്ഞ അൽഫയാസ്, പി.പ്രതീഷ് എന്നിവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ്.ൽ നിന്ന് നാലു ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ പ്രത്യേക ധനസഹായവും ലഭ്യമാക്കുമെന്ന് എം.എൽ.എ. പറഞ്ഞു.  യോഗത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.സാജൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.സി.സജീവ് കുമാർ, ജില്ലാ ഫയർ ഓഫീസർ എൻ.രാമകുമാർ, ജില്ലാ ഫോറസ്റ്റ് ഓഫീസർ ഫെൻ ആന്റണി, അമ്പലപ്പുഴ തഹസിൽദാർ ജി.സന്തോഷ്, മുനിസിപ്പൽ സെക്രട്ടറി മുംതാസ്, കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date