സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം 30ന് : മന്ത്രി എം ബി രാജേഷ്
സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാർച്ച് 30ന് നടക്കുമെന്ന് മന്ത്രി എം ബി രാജേഷ് സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നിർദേശിച്ച നിബന്ധനകൾ എല്ലാം കൈവരിച്ച് 126 ഗ്രാമപഞ്ചായത്തുകളും 13 മുൻസിപ്പാലിറ്റികളും മാലിന്യമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 8337 മാലിന്യമുക്ത വാർഡുകളുടെ പ്രഖ്യാപനവും പൂർത്തിയായി. പദവി കൈവരിച്ച ഹരിത സ്കൂളുകൾ, കോളേജുകൾ, ടൗണുകൾ, മാർക്കറ്റ്, അയൽക്കൂട്ടങ്ങൾ, ടൂറിസംകേന്ദ്രം, ഓഫീസുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളും നടന്നുവരുന്നു. ഏപ്രിൽ 5 നകം ജില്ലാതല പ്രഖ്യാപനങ്ങളും ഇതിന്റെ തുടർച്ചയായി നടക്കും. സ്റ്റാറ്റസ് റിപ്പോർട്ട് അവതരണങ്ങൾ, വിവിധ വിഭാഗങ്ങളിലെ അവാർഡ് വിതരണം, മികച്ച മാതൃകകളുടെ അവതരണങ്ങൾ, മുന്നോട്ടുളള പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവ ഉൾപ്പെടുന്നതാണ് പ്രഖ്യാപന പരിപാടികളെന്ന് മന്ത്രി വിശദമാക്കി.
സമ്പൂർണ ഹരിത വിദ്യാലയം, ഹരിത കലാലയം, പൊതുസ്ഥലങ്ങൾ വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവും, വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവുമായ ടൗണുകൾ കവലകൾ, എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപനം, എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപനം, സമ്പൂർണ ഹരിതസ്ഥാപന പ്രഖ്യാപനം, മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഹരിതമിത്രം ആപ്പിന്റെ സമ്പൂർണ്ണമായ ഉപയോഗം, അജൈവമാലിന്യത്തിന്റെ കൃത്യതയുള്ള നീക്കം, പബ്ലിക് ബിന്നുകൾ, നിർവഹണ സമിതി - നിർവ്വഹണ സമിതിയുടെ പ്രവർത്തനം, എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ എന്നിങ്ങനെ 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80% പുരോഗതി കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്.
പ്രഖ്യാപനങ്ങൾ നടത്തി പ്രവർത്തനം അവസാനിപ്പിക്കാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്. മാലിന്യ സംസ്‌കരണ പുരോഗതിയെ 80% ൽ നിന്ന് 100% ആക്കാനുള്ള പ്രവർത്തനങ്ങളാകും പ്രധാനമായും ഏറ്റെടുക്കുന്നത്. മാലിന്യമുക്തമായവ നിലനിർത്താനും, അല്ലാത്ത പ്രദേശങ്ങളെ മാലിന്യമുക്തമാക്കാനുമുള്ള വിപുലമായ പ്രവർത്തന പദ്ധതിയും നടപ്പിലാക്കും. എല്ലാത്തരം മാലിന്യത്തിന്റെയും പരിപാലനം, സമ്പൂർണമായ ഡിജിറ്റൽ ട്രാക്കിംഗ് എന്നിവയും നടപ്പിലാക്കും. പുനർചംക്രമണ പാർക്കുകൾ കൊണ്ടുവരാനുള്ള നടപടികൾ ശക്തിപ്പെടുത്തുമെന്നും മാർച്ച് 30 ന് ശേഷം ഈ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാതിൽപ്പടി ശേഖരണം 89 ശതമാനമായി വർധിച്ചു. മിനി എംസിഎഫ് എണ്ണം 19721, എംസിഎഫ് എണ്ണം 1330 ക്ലീൻ കേരള കമ്പനിയുടെ ശേഖരണ സംവിധാനം 165800 സ്‌ക്വയർ ഫീറ്റായി, അതിലൂടെ കൈകാര്യം ചെയ്ത അജൈവ മാലിന്യം 49978 ടൺ. 79.2 ലക്ഷം പേർ ഹരിതമിത്രം ആപ്പ് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. 52202 എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ പൂർത്തിയാക്കുകയും 5.70 കോടി പിഴ ചുമത്തുകയും ചെയ്തു.
ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ 5997.56 കിലോമീറ്റർ നീർച്ചാലിൽ 3771.12 കിലോമീറ്ററിലെ മാലിന്യം നീക്കി വീണ്ടെടുത്തു. മാലിന്യം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ സിംഗിൾ വാട്ട്‌സാപ്പ് നമ്പർ ഏർപ്പെടുത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 22.55 ലക്ഷം രൂപ ഫൈൻ ചുമത്തിയിട്ടുണ്ട്. ആകെ 5495 പരാതികളാണ് വാട്ട്‌സാപ്പ് നമ്പർ വഴി രജിസ്റ്റർ ചെയ്തത്.
271 കമ്മ്യൂണിറ്റി ബയോ മെത്തനേഷൻ പ്ലാന്റിന് പുറമെ എറണാകുളം ജില്ലയിൽ ബ്രഹ്‌മപുരത്ത് ബയോ സിഎൻജി പ്ലാന്റിന്റെ പ്രവർത്തനം മെയ് മാസത്തിൽ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, ചങ്ങനാശേരി, കൊല്ലം, തൃശൂർ ഉൾപ്പെടെയുള്ള 5 സ്ഥലങ്ങളിൽ ബയോ സിഎൻജി പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് വ്യവസായ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന 200 TPDയുടെ CBG/RDF പ്ലാന്റ് ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ആകെയുള്ള 59 മാലിന്യക്കൂനകളിൽ 24 എണ്ണം പൂർണമായും നീക്കം ചെയ്തു 56.25 ഏക്കർ ഭൂമി വീണ്ടെടുത്തു. ബ്രഹ്‌മപുരം ഉൾപ്പെടെ 10 എണ്ണത്തിലെ പണി അവസാനഘട്ടത്തിലാണ്.
പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, എസ് സി എസ് ടി, ഫിഷറീസ്, ആരോഗ്യം, ഗതാഗതം, വനം, വിനോദസഞ്ചാരം, പരിസ്ഥിതി കാലാവസ്ഥാ, കൃഷി, തൊഴിൽ, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഗ്യാപ്പ് അസസ്സ്‌മെന്റ് പൂർത്തിയാക്കുയയും ഇവ പരിഹരിക്കുന്നതിനുള്ള പദ്ധതി നിർമ്മണത്തിലേക്കുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
പി.എൻ.എക്സ് 1336/2025
- Log in to post comments