Skip to main content

അശാസ്ത്രീയ മാലിന്യ സംസ്‌കരണം: ആനക്കയം പഞ്ചായത്തിലെ സ്ഥാപനങ്ങൾക്ക് പിഴയിട്ട് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആനക്കയം ഗ്രാമപഞ്ചായത്തിൽ  പരിശോധന നടത്തി. പതിനേഴാം വാർഡിൽ ഇരുമ്പുഴി ടൗണിലെ അതിഥി തൊഴിലാളികളെ താമസിപ്പിച്ച സ്വകാര്യ ക്വാർട്ടേഴ്‌സ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനാ സംഘം കണ്ടെത്തി. ശുചിമുറികൾ വളരെ വൃത്തിഹീനമായ നിലയിലായിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളുകയും ചെയ്തിട്ടുണ്ട്. ക്വാർട്ടേഴ്‌സ് ഉടമക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൂടാതെ വാർഡ് അഞ്ചിൽ പ്രവർത്തിക്കുന്ന 'ഡ്രീം പോളിമർ' എന്ന സ്ഥാപനത്തിൽ മലിനജലം അലക്ഷ്യമായി നിക്ഷേപിക്കുന്നതായും പന്തല്ലൂരിൽ പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്ക് തങ്ങളുടെ മാലിന്യങ്ങൾ ബാങ്കിനോട് ചേർന്ന് കത്തിക്കുന്നതായും ജില്ലാ എൻഫോഴ് സ്‌മെന്റ്‌സ് സ്‌ക്വാഡ് കണ്ടെത്തി. നിയമലംഘകാർക്കെതിരെ  നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. പരിശോധനക്ക് സ്‌ക്വാഡ് അംഗങ്ങളായ കെ സിറാജ്ജുദ്ധീൻ, എ ജയപ്രകാശ്, ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ നേതൃത്വം നൽകി.

date