മാലിന്യ നിർമാർജനത്തിൽ ലോകത്തിന് മാതൃകയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം: മുഖ്യമന്ത്രി
മാനവിക വികസന സൂചികകളിൽ അടക്കം ജനകീയ ഇടപെടലിലൂടെ വൻ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള സംസ്ഥാനമെന്ന നിലയിൽ മാലിന്യനിർമാർജനത്തിൽ ലോകത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങൾ കേരളം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് 'വൃത്തി 2025'ന്റെ ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യനിർമാർജനത്തെ പ്രധാന അജണ്ടയായി ഏറ്റെടുത്തു. വികേന്ദ്രീയ സംസ്‌കരണത്തിനുള്ള അറിവ് വ്യാപകമാക്കുക, ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക, അതിലേക്കുള്ള സാങ്കേതിവിദ്യകൾ ലഭ്യമാക്കുക ഇതെല്ലാമായിരുന്നു ആദ്യഘട്ടത്തിലെ ലക്ഷ്യം. അതിന്റെ തുടർച്ചയായാണ് ഈ സർക്കാർ മാലിന്യമുക്ത നവകേരളം ക്യാമ്പയിന് തുടക്കമിട്ടത്. കഴിഞ്ഞ ഒക്ടോബർ 2ന് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ നല്ല നിലയിൽ മുന്നോട്ടുപോകുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1330 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളും 19721 മിനി എം സി എഫ് സി സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. 1832 ബോട്ടിൽ ബൂത്തുകളും 192 റിസോഴ്സ് റിക്കവറി ഫെസിലിറ്റീസ് സെന്ററുകളും പ്രവർത്തിച്ചുവരുന്നു. ക്ലീൻ കേരള കമ്പനി ലിമിറ്റഡാണ് ഇതിന് നേതൃത്വം നൽകുന്നത്.
മുപ്പത്തിയേഴായിരത്തിലധികം വരുന്ന ഹരിതകർമ്മസേന അംഗങ്ങളിലൂടെ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 61664 ടൺ മാലിന്യം ശേഖരിക്കാനായി. മുന്നേ മുക്കാൽ ലക്ഷത്തോളം ചതുരശ്രയടിയിൽ മാലിന്യം ശേഖരണ സംവിധാനങ്ങൾ ഒരുക്കി. 1019 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ആപ്ലിക്കേഷൻ തയ്യാറാക്കി. അൻപത്തിരണ്ടായിരത്തോളം എൻഫോഴ്സ്മെന്റ് പരിശോധനകളിലൂടെ ആറുകോടി രൂപയുടെ പിഴ ചുമത്തി. 89 ലക്ഷം വീടുകൾ വഴിയുള്ള മാലിന്യനീക്കം ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനത്തിലേക്ക് മാറ്റി. 284 സ്വകാര്യ ഏജൻസികളെയാണ് മാലിന്യ സംസ്‌കരണത്തിനായി എംപാനൽ ചെയ്തിരിക്കുന്നത്. 19489 പഞ്ചായത്ത്- നഗരസഭ വാർഡുകളിൽ 19093 എണ്ണവും 1034 തദ്ദേശസ്ഥാപനങ്ങളിൽ 1027 എണ്ണവും മാലിന്യമുക്തമായി പ്രഖ്യാപിക്കാനായി. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാലിന്യനിർമാർജന മാനദണ്ഡങ്ങളിൽ 80 ശതമാനവും പൂർത്തീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിച്ചത്.
മാലിന്യനിർമാർജന രംഗത്ത് കേരളത്തിന്റെ സവിശേഷതകളും നേട്ടങ്ങളും ചർച്ച ചെയ്യാനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മാലിന്യനിർമാർജന രംഗത്ത് തൊഴിലെടുക്കുന്ന വ്യക്തികളും സംഘടനകളും സ്വകാര്യ ഏജൻസികളും കോൺക്ലേവിൽ പങ്കെടുക്കും. മാലിന്യനിർമാർജനരംഗത്ത് കേരളം നടപ്പാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സംശയമുള്ളവർക്ക് അത് ദൂരീകരിക്കുന്നതിനും മാലിന്യനിർമാർജന രംഗത്ത് സമഗ്ര മുന്നേറ്റത്തിന് വഴിതുറക്കുന്നതിനും കോൺക്ലേവിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബ്രഹ്മപുരം തീപിടുത്തമാണ് മാലിന്യമുക്ത നവകേരളം ക്യാമ്പയിലേക്ക് വഴിതെളിച്ചതെന്ന് പരിപാടിയിൽ അദ്ധ്യക്ഷനായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആപത്തിനെ അവസരമാക്കി മാറ്റി ഒന്നും അസാദ്ധ്യമല്ലെന്നതിന് തെളിവാണ് നിലവിലെ അവസ്ഥ. ഹരിതകർമ സേനയെ കേരളത്തിന്റെ ശുചിത്വ സൈന്യമായാണ് കണക്കാക്കുന്നത്. മാലിന്യങ്ങളുടെ വിറ്റുവരവിലൂടെ 348.9 കോടി രൂപ ഹരിതകർമ സേനയ്ക്ക് ഈ വർഷം വരുമാനമായി ലഭിച്ചതായും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണ സമഗ്ര റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നവകേരളം കർമ പദ്ധതി-2 കോഓർഡിനേറ്റർ ഡോ. ടി എൻ സീമ റിപ്പോർട്ട് ഏറ്റുവാങ്ങി. മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകൾക്ക് മന്ത്രി എം ബി രാജേഷ് അവാർഡുകൾ വിതരണം ചെയ്തു.
കോൺക്ലേവിലെ എക്സിബിഷന്റേയും ഭക്ഷ്യമേളയുടേയും ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജനും മാതൃകാ വില്ലേജിന്റേയും വേസ്റ്റ്ടു ആർട്ട് ഇൻസ്റ്റലേഷന്റേയും ഉദ്ഘാടനം വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും നിർവഹിച്ചു. വേസ്റ്റ് മാനേജ്മെന്റ് ഇന്റൺഷിപ്പ് പോർട്ടൽ വി.കെ. പ്രശാന്ത് എംഎൽഎയും ഒമ്നി പ്രോസസർ പ്ലാന്റ്, മുട്ടത്തറ പദ്ധതി പ്രഖ്യാപനവും കരാർ കൈമാറലും മേയർ ആര്യ രാജേന്ദ്രനും നിർവഹിച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആമുഖാവതരണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് സെപെഷ്യൽ സെക്രട്ടറി അനുപമ ടി വി മാലിന്യ സംസ്‌കരണ സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചു.
മന്ത്രിമാരായ ജി.ആർ.അനിൽ, പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു. ഒ.എസ്. അംബിക, കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, ഐ.ബി.സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി ഡയറക്ടർ ദിവ്യ എസ് അയ്യർ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തെ പൂർണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2023 മാർച്ചിൽ തുടങ്ങിയ 'മാലിന്യമുക്തം നവകേരളം' പ്രവർത്തന-പ്രചാരണ പരിപാടിവഴി കേരളം കൈവരിച്ച മികച്ച നേട്ടങ്ങളും വികസിപ്പിച്ച മാതൃകകളും പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും നാടിന്റെ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും സംഘടനകളും തുടങ്ങി എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ ആശങ്കകളും ആശയങ്ങളും വരെ എല്ലാറ്റിനെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരികയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്.
ഏഴു മേഖലകളിലായി അറുപത് സെഷനുകളിൽ ഇരുനൂറോളം വിദഗ്ദ്ധരാണ് അഞ്ചുദിവസത്തെ പരിപാടിയിൽ ആശയങ്ങൾ പങ്കുവയ്ക്കുക. ദ്രവ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, കാലാവസ്ഥാവ്യതിയാനം, ചാക്രിക സമ്പദ് വ്യവസ്ഥ, നയവും നിയമങ്ങളും, മാധ്യമങ്ങൾ, ആശയവിനിമയവും ബോധവൽക്കരണവും എന്നീ ഏഴ് മേഖലകളാക്കി തിരിച്ചാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള അമൃത് മിഷൻ, സ്വച്ഛ് ഭാരത് മിഷൻ ദേശീയതലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരേതര സ്ഥാപനങ്ങൾ, ഐഐടി പോലുള്ള അക്കാദമിക സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങൾ, മാലിന്യസംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.
പി.എൻ.എക്സ് 1555/2025
- Log in to post comments