Skip to main content
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ്, ലാക്റ്റേഷൻ മാനേജ്മെന്റ് യുണിറ്റ് ഉദ്ഘാടനം മന്ത്രി വീണാ ജോർജ നിർവ്വഹിക്കുന്നു

അശാസ്ത്രീയ സമീപനങ്ങൾക്കെതിരേ ശക്തമായ നിയമ നടപടി- മന്ത്രി വീണാ ജോർജ് 

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻ്റ്, ലാക്റ്റേഷൻ മാനേജ്മെൻ്റ് യൂണിറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു 

പ്രസവുമുൾപ്പെടെയുള്ള ആരോഗ്യ സാഹചര്യങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാൻ്റ്, ലാക്റ്റേഷൻ മാനേജ്മെൻ്റ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രസവത്തിലെ മാതൃമരണ നിരക്കിൽ ദേശീയ ശരാശരി 27 ആണ്. ഏതാനും വർഷങ്ങൾ കൊണ്ട് അത് ആറ് ആകണമെന്ന്  ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലും കേരളത്തിൽ 4.3 എന്ന അഭിമാന നേട്ടമാണ് സാധ്യമാക്കിയത്. ഇതിനെതിരെ നിലകൊള്ളുന്ന പിന്തിരിപ്പൻ നയങ്ങളെ ഗൗരവത്തിലെടുക്കും, മന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകളെ കുറ്റകൃത്യമായി തന്നെ കണക്കാക്കുമെന്നും ആ നിലയിലുള്ള നിയമ നടപടികൾ കൈക്കൊള്ളും. മലപ്പുറത്തെ സംഭവത്തിൽ മണിക്കൂറുകളോളം ചോര വാർന്ന് കിടന്നിട്ടും ആവശ്യമായ പരിരക്ഷ നിഷേധിച്ചത് മനപ്പൂർവമുള്ള നരഹത്യയായി കണക്കിലെടുക്കും. അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ സംരക്ഷിക്കുക പരമപ്രധാനമാണെന്നും മന്ത്രി പറഞ്ഞു. 

567 കോടി രൂപ ചെലവിൽ കോഴിക്കോട് സ്ഥാപിക്കുന്ന സംസ്ഥാന അവയവമാറ്റ  ഇൻസ്റ്റിറ്റ്യൂട്ടിന് ഭരണാനുമതിയായതാണ്. സമീപ കാലത്ത് തന്നെ അത് യാഥാർത്ഥ്യമാകുമെന്നും മന്ത്രി അറിയിച്ചു. 

വിവിധങ്ങളായ കാരണങ്ങളാൽ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന നേരത്തേ ജനിക്കുന്ന കുഞ്ഞുങ്ങൾ, ഭാരം കുറഞ്ഞതും രോഗികളുമായ കുഞ്ഞുങ്ങൾ തുടങ്ങി അമ്മയുടെ പാൽ ലഭിക്കാതെ പോകുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭ്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് ലാക്റ്റേഷൻ മാനേജ്മെൻ്റ് യൂണിറ്റ് സ്ഥാപിക്കുന്നത് വഴി യാഥാർത്ഥ്യമാകുന്നത്. അമ്മയുടെ സ്വന്തം മുലപ്പാൽ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഇവിടെ സൗകര്യമൊരുങ്ങും. 

ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ ഭാഗമായി 2022 - '23 വർഷം അംഗീകാരം നൽകിയ 7,27,548 രൂപയുടെ നിർമ്മാണ പ്രവർത്തികളും 8,33,942 രൂപയുടെ ഉപകരണങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ ആകെ 15,61,491 രൂപ ചെലവിലാണ് യൂണിറ്റ് സ്ഥാപിതമാവുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ ഭാഗമായി 2020 - 21 ൽ അംഗീകാരം നൽകിയ 58.1 ലക്ഷം ചെലവിലാണ് ഓക്സിജൻ പ്ലാനിൻ്റെ നിർമാണം പൂർത്തിയാക്കിയത്. എച്ച് എൽ എൽ കെയർ ലിമിറ്റഡാണ് രണ്ട് യൂണിറ്റുകളുടെയും നിർമ്മാണ പ്രവർത്തികൾ നടത്തിയത്. 

കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് വിതരണ സംവിധാനത്തിലൂടെ ആശുപത്രിയുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ട ഓക്സിജൻ, നൈട്രസ് ഓക്സൈഡ്, മെഡിക്കൽ എയർ തുടങ്ങിയ വാതകങ്ങളുടെ വിതരണത്തിനുള്ള ശ്യംഖല യാഥാർഥ്യമാകും. കേന്ദ്രീകൃത വാതക സ്രോതസ്സും ആശുപതിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള വിതരണ പൈപ്പ്ലൈനും രോഗി പരിചരണ മേഖലകളിലേക്കുള്ള ഔട്ട്‌ലെറ്റ് സ്റ്റേഷനുകളും വിതരണ സംവിധാനത്തിലെ തടസ്സങ്ങൾ സമയോചിതമായി അറിയിക്കുന്ന അലാറം സംവിധാനങ്ങളും അടങ്ങുന്നതാണ് പ്ലാൻ്റ് വഴി സാധ്യമാകുന്ന വിതരണ ശ്യംഖല.

അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. വാർഡ് കൗൺസിലർ എസ്കെ അബൂബക്കർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പിപി പ്രമോദ് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം സുജാത, ആർഎംഒ ഡോ. എ പി ബിന്ദു ബി കെ പ്രേമൻ, പി ഉഷാദേവി, വി മുഹമ്മദ് റാസിഖ്, അഡ്വ. പിഎം ഹനീഫ, കെ എം അബ്ദുൽ മനാഫ് തുടങ്ങിയവർ സംസാരിച്ചു.

date