Skip to main content
 -മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം

ദുരിതാശ്വാസ ക്യാമ്പിനായി സ്കൂളുകൾ അല്ലാത്ത കെട്ടിടങ്ങൾ കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ

-മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം ചേർന്നു

മഴക്കാലത്ത് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കാൻ 251 ദുരിതാശ്വാസ ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിൽ കൂടുതലും സ്കൂളുകൾ ആയതിനാൽ സ്കൂളുകൾ അല്ലാത്ത സുരക്ഷിതമായ കെട്ടിടങ്ങൾ ഗ്രാമപഞ്ചായത്തുകൾ കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നിർദ്ദേശിച്ചു.  

വ്യാഴാഴ്ച കളക്ടറേറ്റിൽ ചേർന്ന മഴക്കാല മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. 
സ്കൂളുകളിൽ ക്യാമ്പ് ആരംഭിച്ചാൽ കുട്ടികളുടെ പഠനം മുടങ്ങും. ഇത് ഒഴിവാക്കണം.സുരക്ഷിതമായ മറ്റ് കെട്ടിടങ്ങൾ കണ്ടെത്താനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഗ്രാമപഞ്ചായത്തുകളുടെ യോഗം വിളിച്ചശേഷം റിപ്പോർട്ട് നൽകണമെന്നും കളക്ടർ പറഞ്ഞു.  

ജില്ലയിലെ പൊതുമരാമത്ത് റോഡുകളിലെ കുഴി അടയ്ക്കുന്ന പ്രവൃത്തി 80 % പൂർത്തിയായതായി പൊതുമരാമത്ത് (റോഡ്) വിഭാഗം ഉദ്യോഗസ്ഥ അറിയിച്ചു.  ബാക്കി പ്രവൃത്തി മഴയ്ക്ക് മുമ്പ് തീർക്കും.  

വൈദ്യുതി ലൈനുകൾക്ക് മേൽ ചാഞ്ഞ മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്ന പ്രവർത്തി ഹൈടെൻഷൻ ലൈനിൽ 80 ശതമാനം പൂർത്തിയായതായി കെഎസ്ഇബി ഉദ്യോഗസ്ഥൻ അറിയിച്ചു. കെഎസ്ഇബിയുടെ 18 സെക്ഷനുകളിലും അതാത് ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേർന്ന് അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റി എന്ന് ഉറപ്പാക്കണമെന്ന് കളക്ടർ നിർദേശിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയും ഗ്രാമപഞ്ചായത്തുതലത്തിൽ ശേഖരിക്കണം.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരണ പ്രവൃത്തി, ബണ്ട് നിർമ്മാണം എന്നിങ്ങനെ ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്ന 411 പ്രവൃത്തികൾ ഏപ്രിലിന് ശേഷം പൂർത്തിയാക്കിയതായി തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.  പടിഞ്ഞാറത്തറ ഡാം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥൻ അറിയിച്ചു.  

ഗ്രാമീണ റോഡുകൾ ജലവിതരണ പദ്ധതിക്കായി വെട്ടി പൊളിച്ചശേഷം കുഴി മണ്ണിട്ട് മൂടാത്തത് ഭീഷണിയാണെന്ന് അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് ടി കെ ചൂണ്ടിക്കാട്ടി. പൊഴുതന ഗ്രാമപഞ്ചായത്തിൽ സ്കൂളുകൾ അല്ലാതെ മറ്റു കെട്ടിടങ്ങൾ ദുരിതാശ്വാസ
ക്യാമ്പ് ആയി കണ്ടെത്താൻ പ്രയാസമാണെന്ന്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കെ വി ചൂണ്ടിക്കാട്ടി.  

കോഴിക്കോട്- വൈത്തിരി-ഗൂഡല്ലൂർ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാത്ത കാര്യം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണിക്കൃഷ്‌ണൻ ശ്രദ്ധയിൽപ്പെടുത്തി.  കാന്തൻപാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന റോഡും തകർച്ചയിലാണ്.

മരങ്ങൾ മുറിക്കുന്നതിൽ പൊതുമരാമത്ത് വിഭാഗം കാലവിളംബം വരുത്തുന്നതായി മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു പറഞ്ഞു.

സ്വകാര്യ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരം മുറിക്കുന്നത് സംബന്ധിച്ച വിഷയവും ചർച്ച ചെയ്തു.  

ഉൾക്കാടുകളിൽ പെയ്യുന്ന മഴയുടെ   വിവരം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ വനം വകുപ്പിന് നിർദേശം നൽകി. സുഗന്ധഗിരി ഭാഗത്ത് റെയിഞ്ച് പ്രശ്നം ഉള്ളതിനാൽ അവിടെ ആശയവിനിമയത്തിന് ബദൽ സംവിധാനമുണ്ടാക്കണം.  

മുണ്ടക്കയം-ചൂരൽമല ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ മഴക്കാലത്ത് അപകടങ്ങൾ വരുത്താതിരിക്കാൻ മുൻകരുതൽ  സ്വീകരിക്കണം.

കഴിഞ്ഞ വർഷങ്ങളിൽ വയനാട് ജില്ലയിൽ ലഭിച്ച മഴ, സംഭവിച്ച ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കാലാവസ്ഥാമാറ്റം, ജനസംഖ്യ വർധന, അപകട ഭീഷണിയുള്ള സ്ഥലങ്ങൾ, പ്രതിരോധ നടപടികൾ എന്നിവ വിശദീകരിച്ചു ഹ്യൂം സെന്റർ ഫോർ ഇക്കോളജി & വൈൽഡ്ലൈഫ് ബയോളജി ഡയറക്ടർ സി കെ വിഷ്ണുദാസ് പവർ പോയിന്റ് അവതരിപ്പിച്ചു.  
ജില്ലയിലെ 21 % പ്രദേശങ്ങൾ ഉരുൾപൊട്ടലിന് സാധ്യതയുള്ള വിഭാഗത്തിലാണ്. 48% പ്രദേശങ്ങൾ ശരാശരി സാധ്യതയുള്ള വിഭാഗത്തിലും 30% പ്രദേശങ്ങൾ സാധ്യത കുറഞ്ഞ വിഭാഗത്തിലുമാണെന്ന് വിഷ്ണുദാസ് ചൂണ്ടിക്കാട്ടി. ജൂൺ മുതൽ ജില്ലയിലെ ഓരോ മലനിരകളിലും പെയ്യുന്ന മഴ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.  നിലവിൽ ജില്ലയിലെ 260 മഴമാപിനികളിൽ നിന്നുള്ള മഴയുടെ തോത് ദിവസേന ശേഖരിക്കുന്നുണ്ട്.  

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, എഡിഎം കെ ദേവകി, സബ്ബ് കളക്ടർ മിസാൽ സാഗർ ഭരത്,  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ കെ വിമൽരാജ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date