Skip to main content

ജില്ലയിലെ നാലാമത്തെ ഓട്ടിസം കേന്ദ്രം തേങ്കുറിശ്ശിയില്‍ 

 

    ഭിന്നശേഷികാരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്ന് കെ. ഡി. പ്രസേനന്‍ എം.എല്‍.എ. പറഞ്ഞു. സമഗ്ര ശിക്ഷ കേരള ബി.ആര്‍.സിയുടെ കീഴില്‍ തേങ്കുറിശ്ശി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച ഓട്ടിസം കേന്ദ്രം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികള്‍ പല രംഗങ്ങളിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച് അഭിമാനകരമായ നേട്ടമുണ്ടാക്കാറുണ്ട്. ഇതിനു പിന്നില്‍ അവരുടെ രക്ഷിതാക്കളുടെ കഠിനപ്രയ്തനമാണെന്നും ഇത്തരം കുട്ടികള്‍ക്ക് പ്രോത്സാഹനവും പരിഗണനയും നല്‍കി മുന്നോട്ടു കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി ജില്ലയില്‍ ആരംഭിച്ച നാലാമത്തെ കേന്ദ്രമാണ് തേങ്കുറിശിയിലേത്. ജനുവരി ഒന്ന് മുതല്‍ കേന്ദ്രം പ്രവര്‍ത്തിക്കും
മലമ്പുഴ, ഷൊര്‍ണൂര്‍, അനങ്ങനടി എന്നിവിടങ്ങളിലാണ് മറ്റു മൂന്നു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുഴല്‍മന്ദം  ബ്ലോക്കിനു കീഴില്‍ 31 ഓട്ടിസം ബാധിതരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ 25 ഓളം കുട്ടികള്‍ സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ പഠിപ്പിക്കുന്നതിന്  പരിശീലനം ലഭിച്ച രണ്ട് അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷ കേരളയില്‍ നിന്നുള്ള ഫണ്ടുപയോഗിച്ചാണ് ഓട്ടിസം കേന്ദ്രം ആരംഭിച്ചത്.  തേങ്കുറിശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി.ഇന്ദിര അധ്യക്ഷയായ പരിപാടിയില്‍ ബി.ആര്‍.സി ജില്ലാ പ്രോഗ്രാം ഓഫീസര്‍ നൗഷാദ്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ഷേളി, തേങ്കുറിശി  ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്‍റ് ആര്‍.രവീന്ദ്രന്‍, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റഷീദ, വാര്‍ഡ് മെമ്പര്‍ കെ.പി.സുനില്‍കുമാര്‍, ക്ലസ്റ്റര്‍ എച്ച്.എം ഗീതമ്മ ടീച്ചര്‍, ബി.ആര്‍.സി കുഴല്‍മന്ദം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.വേണുഗോപാലന്‍, റിസോഴ്സ് അധ്യാപകന്‍ മുരളി എന്നിവര്‍ പങ്കെടുത്തു.

date