Skip to main content

കുടിവെള്ള വിതരണത്തിനായി വരള്‍ച്ച ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിച്ചത് 50 ലക്ഷം രൂപ

       ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ ഗ്രാമപഞ്ചായത്തുകള്‍ക്ക് വരള്‍ച്ച ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ചത് 50 ലക്ഷം രൂപ. കുടിവെള്ള വിതരണത്തിന് വരള്‍ച്ച ദുരിതാശ്വാസ ഫണ്ട് ആവശ്യപ്പെട്ട ഒന്‍പത് പഞ്ചായത്തുകള്‍ക്കാണ് 50 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. പുളിക്കല്‍, ചേലേമ്പ്ര, പുഴക്കാട്ടിരി, വള്ളിക്കുന്ന്, താനൂര്‍, മക്കരപ്പറമ്പ്, മൂര്‍ക്കനാട്, വാഴക്കാട് തുടങ്ങിയ ഒന്‍പത് ഗ്രാമപഞ്ചായത്തുകളാണ് ഫണ്ട് ആവശ്യപ്പെട്ടിരുന്നത്.
      രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കുടിവെള്ള വിതരണത്തിനുള്ള ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് നിര്‍വഹിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഗ്രാമപഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് മാര്‍ച്ച് വരെ 5.50 ലക്ഷം രൂപയും ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപ വരെയും ചെലവഴിക്കാമെന്നും സര്‍ക്കാരിന്റെ ഉത്തരവിലുണ്ട്. ഏപ്രില്‍-മെയ് മാസങ്ങളില്‍ കുടിവെള്ള വിതരണത്തിനായി അനുമതി നല്‍കിയ 11 ലക്ഷം രൂപയും  ചെലവഴിച്ചു കഴിഞ്ഞ ഒന്‍പത് പഞ്ചായത്തുകള്‍ക്കാണ് വരള്‍ച്ചാ-ദുരിതശ്വാസ ഫണ്ട് നല്‍കിയിട്ടുള്ളത്.
     കുടിവെള്ളക്ഷാമം  രൂക്ഷമായ പ്രദേശങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ളം ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യത്തിനനുസരിച്ച് വിതരണം നടത്താനായിരുന്നു കലക്ടറുടെ നിര്‍ദേശം. അതനുസരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി തദ്ദേശവകുപ്പിന്റെ ജില്ലാതല മേധാവികള്‍ ഓരോ രണ്ടാഴ്ചയിലും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജില്ലയില്‍ വേനല്‍മഴയില്‍ വലിയ കുറവ്
    ജില്ലയില്‍ ഇത്തവണ വേനല്‍മഴയില്‍ വലിയ കുറവാണ് അനുഭവപ്പെട്ടത്. വേനലില്‍ 302.9 മി.മി മഴ ലഭിക്കേണ്ട സ്ഥാനത്ത്  മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കണക്കനുസരിച്ച് 110.6 മി.മി മഴയാണ്  മാത്രമാണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. 63 ശതമാനം കുറവാണ് ഇത്തവണ ജില്ലയില്‍ ലഭിച്ച മഴ രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ മെട്രോളജിക്കല്‍ കേന്ദ്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വേണ്ടത്ര വേനല്‍മഴ ലഭിക്കാത്തതും  ജില്ലയില്‍ ഇത്തവണ കുടിവെള്ള ക്ഷാമം  വര്‍ധിക്കാനിടയാക്കി.

 

date