Skip to main content

ഓണക്കാല പരിശോധന - കര്‍ശന നടപടിയുമായി  ഭക്ഷ്യ സുരക്ഷാ വകുപ്പ്

    ഓണാഘോഷത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജില്ലയിലുടനീളം പരിശോധനകള്‍ കര്‍ശനമാക്കി. മൂന്ന് സ്പെഷ്യല്‍ സ്‌ക്വാഡുകളുടെ  നേതൃത്വത്തില്‍ 350 ഓളം സ്ഥാപനങ്ങള്‍ പരിശോധിക്കുകയും നിയമാനുസൃതം പ്രവര്‍ത്തിക്കാത്ത 141 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 27 ഭക്ഷണ സാമ്പിളുകള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചു.  ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മഞ്ചേരിയിലെ രണ്ടു സ്ഥാപനങ്ങളും കൂട്ടിലങ്ങാടിയിലെ ഒരു സ്ഥാപനവും അടച്ചുപൂട്ടി.  രാത്രികാല പരിശോധനകളും  ചെക്ക് പോസ്റ്റ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.  
    പാല്‍, ശര്‍ക്കര, വെളിച്ചെണ്ണ, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മത്സ്യം എന്നിവ വ്യാപക പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.  പ്രളയം ബാധിച്ച സ്ഥലങ്ങളിലെ കുടിവെളള സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ച് പരിശോധിക്കുന്നുണ്ട്.  ഗുണനിലവാരമുളള കുടിവെളളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടിയുളള നടപടികളും സ്വീകരിച്ചു വരുന്നു. വഴിയോര തട്ടുകടകളില്‍ പാകം ചെയ്ത എണ്ണകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നുണ്ടോയെന്നും ശുചിത്വം പാലിക്കുന്നുണ്ടോയെന്നും  പരിശോധിച്ചു വരുന്നു.  അനിയന്ത്രിതമായി ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.
    ഓണക്കാലത്ത് ഏറ്റവുമധികം വില്‍പന നടക്കുന്ന പാല്‍, ശര്‍ക്കര, കായവറുത്തത് എന്നിവ വാങ്ങുമ്പോള്‍ പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം.  വെളിച്ചെണ്ണ ശുദ്ധമായതും 100 ശതമാനം വെളിച്ചെണ്ണയാണെന്ന് ഉറപ്പുളളതും മാത്രം വാങ്ങുവാന്‍ ശ്രദ്ധിക്കുക.  ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരക്കുറവോ  നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ                   1800 4251125 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി. ജയശ്രീ അറിയിച്ചു. ഫോണ്‍-0483 2732121 ,8943346190.
 

date