Skip to main content
പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എം.എം.മണി.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എം.എം.മണി.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായി ആര്‍ദ്രം മിഷനിലുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കിയതായും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പോസ്റ്റുമോര്‍ട്ടം യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇത് മുന്‍നിര്‍ത്തി ആരോഗ്യമേഖലയില്‍ വലിയ വികസന പദ്ധതികളാണ് നടപ്പാക്കി വരുന്നത്.ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തിയതിലൂടെ ജനങ്ങള്‍ക്ക് മികച്ച പ്രയോജനം ലഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പരമാവധി ചികിത്സ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വരുന്ന ഡയാലിസിസ് യൂണിറ്റ് ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടന യോഗത്തിന് അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന താലൂക്ക് ആശുപത്രിയുടെ വികസന മുന്നേറ്റം അഭിമാനകരമാണെന്നും ആധുനീകരിച്ച പോസ്റ്റുമോര്‍ട്ടം യൂണിറ്റിലേക്ക് ആവശ്യമായ ഫോറന്‍സിക് സര്‍ജനെ നിയമിക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

ആധുനീകരിച്ച പോസ്റ്റുമോര്‍ട്ടം ടേബിള്‍ റൂം, ഇന്‍ക്വസ്റ്റ് റൂം, വിസിറ്റിംഗ് റൂം എന്നീ സൗകര്യങ്ങളാണ് യൂണിറ്റിലുള്ളത്. കൂടാതെ  മോര്‍ച്ചറിയിലേക്ക് വാഹനമെത്തുന്നതിന് 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് പുതിയ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചും മോര്‍ച്ചറിയുടെ മുന്‍ഭാഗം ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയും കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടവും റോഡും ഉപകരണങ്ങളുമുള്‍പ്പെടെ 35 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കട്ടപ്പന നഗരസഭ ആധുനീകരിച്ച പോസ്റ്റുമോര്‍ട്ടം യൂണിറ്റ് പൂര്‍ത്തീകരിച്ചത്. മതിയായ സൗകര്യങ്ങളുടെ അഭാവത്താല്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ രണ്ട് മാസമായി നിര്‍ത്തിവച്ചിരുന്നത് പുതിയ സജ്ജീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ ഇനി തുടരാനാകും.

താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനു വേണ്ടി 40 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നഗരസഭ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയില്‍ എല്ലാ വിഭാഗങ്ങളിലും സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നിലവിലുളള സ്ഥലം പൂര്‍ണ്ണമായും ഉപയോഗിക്കത്തരീതിയിലാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. 200 കിടക്കകളും, പേ വാര്‍ഡും, പാര്‍ക്കിംഗ് സൗകര്യവും വിശാലമായ ഓഫീസ് വിഭാഗവും ഉള്‍പ്പെടുന്ന അഞ്ച് നില കെട്ടിടത്തിനാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. പത്ത് ക്വാട്ടേഴ്സും അനുബന്ധ സൗകര്യങ്ങളും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒ.പി കൗണ്ടര്‍, എക്സറേ യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും . സര്‍ക്കാര്‍ സഹായത്തോടെ മൂന്നരക്കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡയാലിസിസ്സ് യൂണിറ്റ്  ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അറിയിച്ചു.

യോഗത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകാന്ത് കെ.ബി റിപ്പോര്‍ട്ടവതരിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ സണ്ണി കോലോത്ത് നന്ദിയും പറഞ്ഞു.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലൂസി ജോയി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോണി കുളംപളളി, ലീലാമ്മ ഗോപിനാഥ്, ബെന്നികല്ലുപുരയിടം, മുന്‍ ചെയര്‍മാന്‍ മനോജ് എം. തോമസ് താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വി.ആര്‍ സജി, ജോയി പെരുന്നോലി, മനോജ് മുരളി, കെ.എസ് രാജന്‍, ചെറിയാന്‍ പി. ജോസഫ്, ആരോഗ്യ വിഭാഗം ജില്ലാ മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, കെ.എസ് മോഹനന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date