കൈവിട്ട പഠനത്തെ തിരികെ പിടിക്കാൻ തൃശൂരിൽ ഹോപ്പ് പദ്ധതി
പഠനം പാതിവഴിയിൽ നിർത്തിയ എട്ട്, ഒൻപത്, 10 ക്ലാസുകളിലെ കുട്ടികൾക്കും പത്താംക്ലാസിൽ പരാജയപ്പെട്ട കുട്ടികൾക്കും തുടർ പഠനത്തിന് അവസരമൊരുക്കുന്ന ഹോപ്പ് പദ്ധതിയ്ക്ക് തൃശൂരിൽ നവംബർ ആദ്യവാരം തുടക്കമാകും. തൃശൂർ റൂറൽ പോലീസ്, ജില്ലാഭരണകൂടം, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ ഒത്തുചേർന്ന് യൂണിസെഫിന്റേയും സംസ്ഥാന സർക്കാരിന്റേയും സഹായത്തോടെയാണ് ഹോപ്പ് (ഹെൽപിങ് അതേർസ് ടു പ്രൊമോട്ട് എജുക്കേഷൻ) പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്. ജനമൈത്രി പോലീസിന്റെ സഹായത്തോടെ അതത് പ്രദേശങ്ങളിൽ പഠനം പാതിവഴിയിൽ നിർത്തിയ കുട്ടികളെ കണ്ടെത്തി അവർക്ക് പഠിക്കാനുള്ള അവസരം നൽകുന്ന ഹോപ്പിൽ മാതാപിതാക്കളെ പോലീസ് ബോധവത്ക്കരണം നടത്തുകയും ചെയ്യും. പാതിവഴിയിൽ പഠനം മുടങ്ങിയ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം വീട്ടിലൊരുക്കി കൊടുക്കുക, അവരിൽ മാനസികാരോഗ്യവും ആത്മവിശ്വാസവും വളർത്തിയെടുക്കുക, മാതാപിതാക്കൾ കുട്ടികളോട് ഇടപെടുന്ന രീതി നന്നാക്കുക, കുട്ടികളിലെ ദുശ്ശീലങ്ങൾ ഇല്ലാതാക്കാനുള്ള പോംവഴികൾ തുടങ്ങിയ എന്നീ മാർഗനിർദേശങ്ങളും പോലീസ് മാതാപിതാക്കളിലെത്തിക്കും.
തൃശൂർ റൂറൽ പരിധിയിലുള്ള ഇരിങ്ങാലക്കുടയിലാണ് ആദ്യഘട്ടത്തിൽ കുട്ടികൾക്ക് പഠനാവസരം നൽകുക. തുടർന്ന് മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഇവർക്ക് സൗജന്യമായാണ് ക്ലാസുകൾ നൽകുക. 2020 ഒക്ടോബറിൽ ഇവർക്ക് പരീക്ഷയെഴുതാനാവും. ജില്ലയിൽ ഇതേവരെ 200 ഓളം വിദ്യാർത്ഥികളാണ് ഇത്തരത്തിലുള്ള പഠനത്തിന് തയ്യാറായി വന്നിട്ടുള്ളത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിഷയങ്ങളിൽ കുട്ടികൾക്ക് മികച്ച ക്ലാസ് നൽകാനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. ദ ഫൗണ്ടേഷൻ ഓഫ് ലൈഫ് എന്ന ആപ്തവാക്യവുമായി എത്തുന്ന ഹോപ്പ് പദ്ധതിയുടെ ജില്ലാതല വിശദീകരണ പരിപാടിയിൽ 300 ഓളം മാതാപിതാക്കളും കുട്ടികളും പങ്കെടുത്തു. ജില്ലാ പോലീസ് (റൂറൽ) മേധാവി കെ പി വിജയകുമാരൻ ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഡോ. എം സി റെജിൽ അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി എം. കെ ഗോപാലകൃഷ്ണൻ, ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഷാജ് ജോസ്, ഒ ആർ സി പ്രൊജക്ട് ഓഫീസർ ടി വി ബീന എന്നിവർ പങ്കെടുത്തു. തുടർന്ന് അഡ്വ. എൽദോ പൂക്കുന്നേൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവത്ക്കരണ ക്ലാസെടുത്തു.
- Log in to post comments