Skip to main content

ശബരിമല; ശക്തമായ സുരക്ഷയൊരുക്കിയതായി  ജില്ലാ പോലീസ് മേധാവി

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് സുഗമമായ തീര്‍ത്ഥാടനത്തിനായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശനസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് എസ്പി മാരുടെ നേതൃത്വത്തിലും പരിസര പ്രദേശങ്ങളിലും പോലീസിനെ വിന്യസിച്ചു. മൂന്നു സ്ഥലങ്ങളിലും എസ്.പി മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇന്നലെ (15) ചുമതലയേറ്റു. കൂടാതെ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ റിസര്‍വ്ഡ് ഫോഴ്‌സും സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തിക്കും. മൊത്തം 2800 പോലീസിനെയാണ് നിലവില്‍ നിയോഗിച്ചിരിക്കുന്നത്.

ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി നിലയ്ക്കലാണ് തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടില്ല. നിലയ്ക്കലില്‍ നിന്നും പമ്പ വരെ കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമാകും കടത്തിവിടുക. നിലയ്ക്കലില്‍ നിന്നും തീര്‍ഥാടകരെ പമ്പ വരെ എത്തിക്കാന്‍ ഇന്ന് (16) രാവിലെ 11 മുതല്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് ആ

രംഭിക്കും. വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കുന്നതിനാല്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതലാകും പമ്പയില്‍ നിന്ന് തീര്‍ഥാടകരെ കടത്തി വിടുന്നത്. 

ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഫോഴ്‌സിനെയും ട്രാഫിക് പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഭക്തര്‍ വരുന്ന പന്തളം പോലുള്ള ഇടത്താവളങ്ങളില്‍ പ്രത്യേക സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി. പന്തളം കൊട്ടാരം സന്ദര്‍ശനം, തിരുവാഭരണ ദര്‍ശനം എന്നിവ സുഗമമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 

തീര്‍ഥാടനകാലത്ത് അഞ്ചുഘട്ടങ്ങളിലായാണ് പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുല്‍ ആര്‍ നായരാണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി: കെ.എം സാബു മാത്യു പമ്പയിലും കൈംബ്രാഞ്ച് എസ്.പി: ബാസ്റ്റിന്‍ സാബു നിലയ്ക്കലും കോഴിക്കോട് സിറ്റി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.വാഹിദ് എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി:ഡോ.എ.ശ്രീനിവാസ് സന്നിധാനത്തും കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്റ് നവനീത് ശര്‍മ്മ പമ്പയിലും ചുമതല വഹിക്കും. ക്രൈംബ്രാഞ്ച് എസ്.പി:എന്‍.അബ്ദുള്‍ റഷീദ് നിലയ്ക്കലും തൃശൂര്‍ സിറ്റി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എം.സി ദേവസ്യ എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. മൂന്നാം ഘട്ടം ഡിസംബര്‍ 14 മുതല്‍ 29 വരെയാണ്. ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ സന്നിധാനത്തും കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. നിലയ്ക്കലില്‍ കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍.ഇളങ്കോയും എരുമേലിയില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി: എം.ഇക്ബാലും ആയിരിക്കും പോലീസ് കണ്‍ട്രോളര്‍മാര്‍. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി:എസ്.സുജിത്ത് ദാസ്, എസ്.എ.പി കമാണ്ടന്റ് കെ.എസ്.വിമല്‍ എന്നിവര്‍ സന്നിധാനത്തും ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം എസ്.പി:എച്ച്.മഞ്ജുനാഥ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരാകും. പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പി:വി.അജിത്ത്, ആലപ്പുഴ അഡീഷണല്‍ എസ്.പി:ബി.കൃഷ്ണകുമാര്‍ എന്നിവര്‍ യഥാക്രമം നിലയ്ക്കലും എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. 

 

date