Skip to main content

അപ്പൻ തമ്പുരാൻ അനുസ്മരണം 19 ന്

മലയാള കൈരളിയുടെ സാംസ്‌കാരിക ഈടുവെപ്പുകളുടെയും സകലകലകളുടെയും സാഹിത്യ ഇടപെടലുകളുടെയും അത്താണിയായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത അപ്പൻ തമ്പുരാൻ ഓർമ്മകൾക്ക് 78 വയസ്സ്. ഐകര്യകേരളമേന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കാൻ സർവതലത്തിൽ പ്രയ്തനിക്കുകയും സാഹിത്യം, സംഗീതം, നാട്യകല, ചിത്രമെഴുത്ത്, അച്ചടി, പ്രസിദ്ധീകരണം, പത്രപ്രവർത്തനം തുടങ്ങി സമസ്തമേഖലകളിൽ അമൂല്യ സംഭാവനകൾ നൽകുകയും ചെയ്ത അപ്പൻ തമ്പുരാന്റെ 78-ാമത് അനുസ്മരണം ചൊവ്വാഴ്ച (നവംബർ 19) രാവിലെ 10 ന് അയ്യന്തോളിൽ നടക്കും. അപ്പൻ തമ്പുരാൻ വസതിയും ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ആനുകാലിക ഗ്രന്ഥാലയവുമായി പ്രവർത്തിക്കുന്ന കുമാര മന്ദിരപരിസരത്താണ് അനുസ്മരണ ചടങ്ങുകൾ നടക്കുക. രാമവർമ്മ അപ്പൻ തമ്പുരാൻ സമാധിയിൽ കേരള സാഹിത്യ അക്കാദമി നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും. അപ്പൻ തമ്പുരാന്റെ സ്മരണാർത്ഥം ഇന്ത്യൻ തപാൽ വകുപ്പിന്റെ മൈസ്റ്റാമ്പ് പദ്ധതി വഴി ശക്തൻ തമ്പുരാൻ കോളേജ് പുറത്തിറിക്കുന്ന തപാൽ സ്റ്റാമ്പിന്റെ പ്രകാശനവും അന്ന് നടക്കും.
കേരള സാഹിത്യ അക്കാദമിയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ലൈബ്രറിയാണ് കുമാര മന്ദിരത്തിൽ പ്രവൃത്തിക്കുന്നത്. അപ്പൻ തമ്പുരാൻ വസതി ഇന്ന് പതിനായിരത്തിലേറെ ആനുകാലികശേഖരങ്ങളുളള ഗ്രന്ഥശാലയായി മാറി. വിശേഷാൽ പതിപ്പുകളും വിവിധ സാഹിത്യകാരന്മാരുടെ പുസ്തക ശേഖരങ്ങളും അപ്പൻ തമ്പുരാന്റെ പഠനശേഖരങ്ങളും ഗവേഷണകുറിപ്പുകളും മാപ്പുകളും സെക്ച്ചുകളും അനുബന്ധ ഉപകരണങ്ങളും അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരകത്തെ വ്യത്യസ്തമാക്കുന്നു. ഗവേഷകരുടെ ഇഷ്ടകേന്ദ്രമാണിവിടുത്തെ ലൈബ്രറി. ആദ്യകാല മാസികളായ മംഗളോദയം, ഉണ്ണിനമ്പൂതിരി, മിതവാദി, സഹോദരൻ, വിദ്യാവിനോദിനി തുടങ്ങി അമൂല്യമായ നിരവധി മാസികാശേഖരം ഇവിടെയുണ്ട്.
കേരളവർമ്മ വലിയകോയി തമ്പുരാൻ, ജോസഫ് മുണ്ടശ്ശേരി, ആറ്റൂർ കൃഷ്ണപിഷാരടി, ടി എൻ ചുമ്മാർ, പി എ മേനോൻ, കാറളം ബാലകൃഷ്ണൻ, ജി കുമാരപിളള തുടങ്ങിയവരുടെ പുസ്തകശേഖരവും അവരുപയോഗിച്ച വസ്തുക്കളും ഈ ഗ്രന്ഥശാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
മലയാള സാഹിത്യ സംസ്‌കൃതിയുടെ സംരക്ഷണശാലയായി മുന്നോട്ട് പോവുന്നു. അപ്പൻ തമ്പുരാന്റെ 78-ാം അനുസ്മരണ കാലത്തും കേരള സാഹിത്യ അക്കാദമിയുടെ കീഴിലുളള ഈ കുമാരമന്ദിരം.
 

date