Skip to main content

ഒരുങ്ങുന്നു കലോത്സവ രേഖയും....

രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം തുളുനാട്ടിലേക്ക് വീണ്ടും വിരുന്നെത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സത്ത ചോരാതെ രേഖപ്പെടുത്തി വയ്ക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍. കലോത്സവ സംഘാടനത്തെ കുറിച്ചും മത്സര പരിപാടികളെയും  വിജയികളെയും ഉള്‍പ്പെടെ കലോത്സവം കാസര്‍കോടിന്റെ മണ്ണില്‍ അടയാളപ്പെടുത്തുന്നതിനെയൊക്കെയും രേഖപ്പെടുത്തി ഇനി വരുന്ന കലോത്സവ സംഘാടകര്‍ക്കും ഉപയോഗ പ്രഥമാവുന്ന ഒരു രേഖ എന്ന രീതിയിലാണ് സുവനീര്‍ തയ്യാറാവുന്നത്.
കാസര്‍കോടിന്റെ കലയും സാഹിത്യവും സംസ്‌കാരവും ഭാഷാവൈവിധ്യവും സംസ്‌കൃതിയും സമര പോരാട്ടങ്ങളുമെല്ലാം ഉള്‍ചേര്‍ന്ന് പതിനാറ് വിഭാഗങ്ങായി തിരിച്ച് തയ്യാറാക്കുന്ന രേഖ കാസര്‍കോടിന്റെ സമ്പൂര്‍ണ അവലോകനമായിരിക്കും. മലയാളത്തോടൊപ്പം കന്നഡ ഭാഷയിലെ സംഭാവനകളും രേഖയില്‍ ഉള്‍പ്പെടുത്തും. കാസര്‍കോടിന്റെ ചരിത്രം,സംസ്‌ക്കാരം, സാഹിത്യം, കല,സമര പോരാട്ടങ്ങള്‍, ഭാഷ, കലോത്സവത്തിലെ മത്സരങ്ങളുടെയും മത്സരാര്‍ഥികളുടെയും വിവരങ്ങള്‍, കലോത്സവ സബ് കമ്മിറ്റികളെ കുറിച്ചുള്ള കുറിപ്പുകള്‍, കലോത്സവ റിപ്പോര്‍ട്ടുകള്‍, പ്രമുഖരുടെ അഭിമുഖ കുറിപ്പുകള്‍, കാസര്‍കോടിന്റെ കലാകാരന്‍മാരുടെ വരകള്‍, ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ആശംസകള്‍ തുടങ്ങി 60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ രേഖ പ്രസിദ്ധീകരിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. പരസ്യങ്ങള്‍ ഒഴിവാക്കിയാണ് രേഖ തയ്യാറാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  പൊതുവിദ്യഭ്യാസ  ഡയരക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസ് ആണ് സുവനീര്‍ സമിതിയുടെ തലവന്‍. നായര്‍മ്മാര്‍മൂല  ടി ഐഎച്ച്  എസ് എസി ലെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി നാരായണന്‍  കണ്‍വീനറുമായ സമിതിയാണ് സുവനീര്‍ തയ്യാക്കുന്നത്. കലോത്സവ സമാപനത്തില്‍ കലോത്സവ രേഖയുടെ കരട് പ്രകാശനം നിര്‍വ്വഹിക്കും.  ..

date