Skip to main content

സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബർ 19 മുതൽ

 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും 

 

 

ഏറ്റവും മികച്ച കരകൗശലമേള കളിൽ ഒന്നായ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഒമ്പതാമത് എഡിഷൻ ഡിസംബർ 19 മുതൽ ജനുവരി ആറുവരെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ രണ്ട് ലക്ഷത്തിൽപരം സന്ദർശകരെ ആകർഷിക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ അവാർഡ് ജേതാക്കൾ ഉൾപ്പെടെ 500 കരകൗശല വിദഗ്ധർ പങ്കെടുക്കും. ഇറാൻ, കിർഗ്ഗിസ്ഥാൻ, മൗറീഷ്യസ്, നേപ്പാൾ, ഉഗാണ്ട,  ഉസ്ബെക്കിസ്ഥാൻ, സിംബാബ്‌വേ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും കരകൗശല വിദഗ്ധർ മേളയിൽ എത്തുന്നുണ്ട്. 

ഡിസംബർ 19ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന്  മേളയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിനുശേഷം തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. കേരളത്തിലെ വിശിഷ്യ ഉത്തര കേരളത്തിലെ വിനോദസഞ്ചാര സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനും പരമ്പരാഗത കലകളുടെയും  കലാ കരകൗശല വിദഗ്ധരുടെയും ഉന്നമനത്തിന് ഉതകുന്നതുമാണ്‌ മേള. താരതമ്യേനെ പിന്നോക്കാവസ്ഥയിലുള്ള ഉത്തരകേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് സർഗ്ഗാലയ മുതൽക്കൂട്ടാകും. 

 

കരകൗശല മേഖല, കൈത്തറി മേഖല, കളിമൺ പൈതൃക മേഖല, പരമ്പരാഗത കലാപ്രദർശന മേഖല എന്നിവ ആസ്പദമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത കളിമൺ പൈതൃക ഗ്രാമങ്ങളെ ഉൾപ്പെടുത്തി പ്രത്യേകം ഒരുക്കുന്ന കളിമൺ നിർമ്മാണ പ്രദർശന പവലിയൻ ഈ മേളയുടെ സവിശേഷതയാണ്. പരമ്പരാഗത കലാപരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. സാംസ്കാരിക വകുപ്പിന് കീഴിലുള്ള റൂറൽ ആർട്ട് ഹബ് പദ്ധതിയുടെ ഭാഗമായി സർഗാലയ അന്താരാഷ്ട്ര മേളയിൽ പ്രത്യേക കരകൗശല കൈത്തറി പൈതൃക ഗ്രാമ പവലിയൻ ഒരുക്കുന്നുണ്ട്. ആദിവാസികൾക്ക് പ്രാമുഖ്യം നൽകിയുള്ള കലാവിരുന്നും ഉണ്ടായിരിക്കും.  

വിനോദസഞ്ചാര വികസനത്തിൽ പുത്തൻ അധ്യായം സൃഷ്ടിക്കുന്നതിനായി മേളയുടെ ഭാഗമായി  വിവിധ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര വകുപ്പ് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് കേരളസർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി അഞ്ചിന് സർഗ്ഗാലയയിൽ വച്ച് ടൂറിസം കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മേളയുടെ ഒരുക്കങ്ങൾ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കലക്ടർ സാംബശിവറാവു, യു എൽ സി സി എസ് എംഡി എസ് ഷാജു, സർഗ്ഗാലയ സി ഇ ഒ പിപി ഭാസ്കരൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

 

 

നിരസിയ സഹോദരനോടൊപ്പം സ്വദേശത്തേക്ക് മടങ്ങി

 

 

കോഴിക്കോട് ജില്ലാസാമൂഹ്യ നീതി ഓഫീസറുടെ ഉത്തരവ് മുഖേന പുല്ലൂരാം പാറയിലെ ജോര്‍ദ്ദാന്‍ ആകാശപറവകള്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഇക്കഴിഞ്ഞ ആഗസ്റ്റ് 27 നാണ് കോഴിക്കോട് ഗവ. ഷോര്‍ട്ട്‌സ്റ്റേ ഹോമില്‍ മദ്ധ്യപ്രദേശ് സ്വദേശിയായ 61 വയസ്സുളള പൊന്നു എന്ന നിരസിയയെ പ്രവേശിപ്പിച്ചത്. ഹിന്ദി മാത്രം സംസാരിക്കുന്ന ഇവരുമായി സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തരവകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ എം.ശിവന്‍ സംസാരിച്ചപ്പോള്‍ ഇവര്‍ മദ്ധ്യപ്രദേശ് സ്വദേശിയാണെന്ന് മനസ്സിലാക്കുകയായിരുന്നു. മദ്ധ്യപ്രദേശിലെ ബഹരി പോലീസ് സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെട്ടാണ് ഇവരുടെ ബന്ധുക്കളെ കണ്ടെത്തിയത്. ആറുവര്‍ഷമായി വീട്ടില്‍ നിന്നും കാണാതായ, മാനസിക അസ്വസ്ഥതയുളള നിരസിയക്ക് വേണ്ടി പലവിധത്തിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് നിരസിയയുടെ സഹോദരന്‍ സത്യലാല്‍കുമാര്‍ സഹോദരിയെ കൊണ്ടു പോകാന്‍ എത്തി. ഗവ.ഷോര്‍ട്ട്‌സ്റ്റേഹോം സൂപ്രണ്ട് റസിയ.എന്‍, എം.ശിവന്‍, സ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് നിരസിയയ്ക്ക് യാത്രയയപ്പ് നല്‍കി. 

 

 

 

കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ മസ്റ്ററിംങ്

 

 

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍, കുടുംബ, സാന്ത്വനപെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡ്, പെന്‍ഷന്‍ നമ്പര്‍ എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ എത്തി മസ്റ്ററിംങ് ചെയ്യേണ്ടതാണ്. മസ്റ്ററിംങ് ചെയ്തതിന്റെ രസീത് ഗുണഭോക്താവിന് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കിടപ്പുരോഗികള്‍ മസ്റ്ററിംങ് ചെയ്യുന്നതിനായി  വിവരങ്ങള്‍ നവംബര്‍  29 നകം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. മസ്റ്റ്‌റിംങ് നടത്താന്‍ കഴിയാത്ത പെന്‍ഷന്‍കാര്‍ ഇതുസംബന്ധിച്ച് അക്ഷയ കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുന്ന രസീതും ലൈഫ് സര്‍ട്ടിഫിക്കറ്റും ക്ഷേമനിധി ഓഫിസില്‍ ഹാജരാകേണ്ടതാണ്. 60 വയസ്സില്‍ താഴെയുള്ള കുടുംബ/സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ല എന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാകേണ്ടതാണെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ :  0495 2384355.

date