Skip to main content

ഉടുമ്പന്‍ചോല - ചിത്തിരപുരം റോഡിന്റെ  നിര്‍മാണോദ്ഘാടനം 7 ന്

 ജില്ലയുടെ വികസനത്തിന് അടിസ്ഥാനമാകുന്ന ഉടുമ്പന്‍ചോല - ചിത്തിരപുരം റോഡിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 7   വൈകിട്ട് നാലിന് ഉടുമ്പന്‍ചോല ടൗണില്‍ നടക്കുന്ന   സമ്മേളനത്തില്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍  നിര്‍വഹിക്കും.  സമ്മേളനത്തിന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം  മണി അധ്യക്ഷത വഹിക്കും.

കുമളി- മൂന്നാര്‍ പാതയ്ക്ക് സമാന്തരമായാണ് ഈ റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. ഉടുമ്പന്‍ചോലയില്‍ തുടങ്ങി ചിത്തിരപുരം രണ്ടാം മൈലില്‍ ദേശീയ പാതയോട് ഈ റോഡ് കൂടിച്ചേരും. 6 പഞ്ചായത്തുകളിലെ നൂറിലേറെ ഗ്രാമങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഈ വികസന യത്‌നത്തില്‍ പങ്കാളികളാകും. 45.88 കിലോമീറ്റര്‍ ദൈര്‍ഘ്യ മുള്ള റോഡിന് 154. 22 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു റോഡിന് ഇത്രയും തുക അനുവദിക്കുന്നത്. 5 പുതിയ പാലങ്ങളും ഈ റൂട്ടില്‍ നിര്‍മിക്കുന്നുണ്ട്.  ഈ റോഡിന് പുറമേ ചെമ്മണ്ണാര്‍ - ഗ്യാപ്പ് റോഡിന് 120 കോടിയും മൈലാടുംപാറ - കുത്തുങ്കല്‍ റോഡിന് 17 കോടിയും അനുവദിച്ച് കരാര്‍ ആയിട്ടുണ്ട്. മൈലാടുംപാറ റോഡില്‍ പണി തുടങ്ങി. ചെമ്മണ്ണാറിന്റെ ടെന്‍ഡര്‍ പരിശോധന നടക്കുന്നു. ഈ മൂന്നു റോഡുകളും ചേര്‍ത്ത് ഉടുമ്പന്‍ചോല മണ്ഡലത്തില്‍  301 കോടി രൂപ  വിനിയോഗിക്കുന്നു.  എം പി, എംഎല്‍എമാര്‍, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും.
 

date