Skip to main content
ദേശീയ സരസ് മേള മാങ്ങാട്ട് പറമ്പില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു

നാടിനെ ഒരുമിപ്പിക്കുന്ന ആഘോഷമാണ് സരസ് മേള: മന്ത്രി എ സി മൊയ്തീന്‍

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അവരെ ഒന്നിപ്പിക്കുന്ന ആഘോഷമാണ് സരസ് മേളയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കണ്ണൂര്‍ മാങ്ങാട്ട് പറമ്പില്‍ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും ബഹുസ്വര സ്വഭാവത്തെയും ഭിന്നിപ്പിന്റെ വിത്തുകള്‍ പാകി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണിത്. പല കാരണങ്ങളാല്‍ ജയിലറയായി മാറിയ കശ്മീര്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഉല്‍പ്പന്നങ്ങളും രുചിഭേദങ്ങളും അനുഭവിക്കാന്‍ ഉതകുന്നതാണ് ഇവിടെ ഒരുക്കിയ വിപണന സ്റ്റാളുകളും ഫുഡ് കോര്‍ട്ടുകളുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ഗ്രാമീണത മുറ്റി നില്‍ക്കുന്ന പ്രദേശങ്ങളില്‍ സരസ് മേളകള്‍ സംഘടിപ്പിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മേള മാങ്ങാട്ടു പാമ്പില്‍ സംഘടിപ്പിച്ചത്. ഇത്തവണത്തെ സരസ് മേളയില്‍ 10 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ചെറുകിട സംരംഭകരുടെ ഒരു അത്താണി കൂടിയാണ് മേളയെന്നും മന്ത്രി പറഞ്ഞു.
ജെയിംസ് മാത്യു   എംഎല്‍എ പടത്തില്‍ അധ്യക്ഷനായി. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. കല്ല്യാശ്ശേരി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ എ കെ രമ്യ, ബേബി ബാലകൃഷ്ണന്‍, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ഡോ എം സുര്‍ജിത്ത്, തുടങ്ങിയവര്‍ സംബന്ധിച്ചു.കേന്ദ്ര ഗ്രാമവികസന മന്താലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സരസ് മേള നടക്കുന്നത്. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരും ചെറുകിട സംരംഭകരും മേളയില്‍ പങ്കെടുക്കന്നുണ്ട്. മുന്നോടിയായി കുടുംബശ്രീ അംഗങ്ങളെ അണിനിരത്തി ഘോഷയാത്രയും നടന്നു.

date