Skip to main content

ആരാധനാലയങ്ങൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും ഭൂമി വ്യവസ്ഥകളോടെ പതിച്ചുനൽകും

ആരാധനാലയങ്ങളുടെയും ശ്മശാനങ്ങളുടെയും ശരിയായ രേഖകളില്ലാത്ത ഭൂമിയിൽ പരമാവധി ഒരു ഏക്കർ വരെ ഓരോന്നിന്റെയും ആവശ്യത്തിന് വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗം തത്വത്തിൽ തീരുമാനിച്ചു.
അതുപോലെ മതസ്ഥാപനങ്ങളും വിവിധ കലാ-സാംസ്‌കാരിക സംഘടനകളും വായനശാലകളും ധർമ്മസ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന ശരിയായ രേഖകളില്ലാത്ത ഭൂമിയിൽ, ഓരോ സ്ഥാപനത്തിന്റെയും ആവശ്യം നിറവേറ്റുന്നതിന് വേണ്ട ഭൂമി (ഏറ്റവും കുറഞ്ഞ വിസ്തീർണം) പതിച്ചു നൽകും.
ആരാധനാലയങ്ങളുടെയും ശ്മശാനങ്ങളുടെയും കാര്യത്തിൽ ഭൂമി സ്വാതന്ത്ര്യത്തിനു മുമ്പു മുതൽ കൈവശം വച്ചു വരുന്നതാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ നിലവിലെ ഫെയർ വാല്യുവിന്റെ 10 ശതമാനം ഈടാക്കി പതിച്ചു നൽകും. പതിച്ചു നൽകുന്ന ഭൂമിയുടെ പരമാവധി വിസ്തീർണം ഒരു ഏക്കർ ആയിരിക്കും. സ്വാതന്ത്ര്യത്തിനു ശേഷവും കേരളപ്പിറവിയ്ക്കും മുമ്പും കൈവശമുള്ള ഭൂമിയാണെങ്കിൽ ഫെയർ വാല്യുവിന്റെ 25 ശതമാനം ഈടാക്കി പതിച്ചു നൽകും.
കേരളപ്പിറവിയ്ക്കു ശേഷവും 1990 ജനുവരി ഒന്നിനു മുമ്പും കൈവശമുള്ള ഭൂമിയാണെങ്കിൽ ഫെയർ വാല്യു ഈടാക്കി പതിച്ചു നൽകും.
1990 ജനുവരി രണ്ടിനു ശേഷവും 2008 ആഗസ്റ്റ് 25 നു മുമ്പും കൈവശമുള്ള ഭൂമിയാണെങ്കിൽ കമ്പോളവില ഈടാക്കിയാവും പതിച്ചു നൽകുക.
മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും പതിച്ചു നൽകുന്ന ഭൂമി പരമാവധി 50 സെന്റ് ആയിരിക്കും. കലാ - കായിക - സാംസ്‌കാരിക സംഘടനകൾക്കും വായനശാലകൾക്കും പതിച്ചു നൽകുന്ന ഭൂമിയുടെ പരമാവധി വിസ്തീർണം 10 സെന്റ് ആയിരിക്കും. ഈ രണ്ടു വിഭാഗത്തിലും പെടുന്ന സ്ഥാപനങ്ങളും സംഘടനകളും സ്വാതന്ത്ര്യത്തിനു മുമ്പു മുതൽ കൈവശം വച്ചു വരുന്ന ഭൂമി ഫെയർ വാല്യുവിന്റെ 25 ശതമാനം ഈടാക്കി പതിച്ചു നൽകും. സ്വാതന്ത്ര്യത്തിനുശേഷവും കേരളപ്പിറവിയ്ക്കു മുമ്പുമാണെങ്കിൽ ഫെയർ വാല്യുവിന്റെ 50 ശതമാനം അടയ്ക്കണം. കേരള പ്പിറവിയ്ക്കുശേഷവും 1990 ജനുവരി ഒന്നിനു മുമ്പും കൈവശത്തിലുള്ളതാണെങ്കിൽ ഫെയർ വാല്യു ഈടാക്കും. ഇത്തരം സ്ഥാപനങ്ങളും സംഘടനകളും വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്ന ഭൂമി പതിച്ചു നൽകുമ്പോൾ കമ്പോള വില ഈടാക്കും. ഇങ്ങനെ പതിച്ചു നൽകുന്ന ഭൂമിയുടെ പരമാവധി വിസ്തീർണം 15 സെന്റായിരിക്കും. നഗര ഹൃദയങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങൾ പതിച്ചു നൽകില്ല.
പതിച്ചു നൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ സ്ഥാപനം പ്രവർത്തനം നിർത്തുകയോ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ ഭൂമി സർക്കാർ തിരിച്ചെടുക്കും. കുത്തകപ്പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകുന്നതല്ല. എന്നാൽ പാട്ടം പുതുക്കി നൽകും. ഭൂമി പതിച്ചു നൽകുന്ന എല്ലാ കേസുകളിലും അനുബന്ധരേഖ സഹിതം വിശദമായ നിർദ്ദേശം ബന്ധപ്പെട്ട അധികാരികൾ സർക്കാരിന് സമർപ്പിക്കേണ്ടതാണ്. ഓരോ കേസിലും സർക്കാർ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കും.
നിയമവകുപ്പിന്റെ അഭിപ്രായവും ലാന്റ് റവന്യൂ കമ്മീഷണറുടെ നിർദേശങ്ങളും പരിഗണിച്ചാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്.
പി.എൻ.എക്‌സ്.4681/19

date