Skip to main content

ചിറകു വിരിക്കാന്‍ ഒരുങ്ങി കിദൂര്‍ പക്ഷിസങ്കേതം

പറവകള്‍ക്ക് ചേക്കേറാന്‍ ഇടമൊരുക്കാന്‍ കിദൂര്‍ ഗ്രാമത്തിന് ഇനി വികസനത്തിന്റെ ചിറകുവിരീക്കാന്‍  ഒരുങ്ങാം. കുമ്പള പഞ്ചായത്തിലെ കിദൂര്‍ പക്ഷിസങ്കേതത്തിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കാന്‍ തിരുമാനമായി. കുമ്പള കോട്ടയും തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്നു വിശ്വസിക്കപ്പെടുന്ന അനന്തപുരം തടാക ക്ഷേത്രവുമടക്കം നിരവധി ശ്രദ്ധാ കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന കുമ്പളയില്‍ കിദൂര്‍ പക്ഷി സങ്കേതം ഉയര്‍ന്നുവരുന്നത് ജില്ലയിലെ ടൂറിസം  സ്വപ്നങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് ഉറപ്പാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയില്‍ പക്ഷികളുടെ സ്വഭാവിക ആവാസ വ്യവസ്ഥയുള്ള പ്രദേശമായ കിദൂര്‍ ഇനി ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമായി മാറും.

കിദൂരിനായി  2.7 കോടിയുടെ പദ്ധതി

2.7 കോടി രൂപയാണ്  പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്.  ആരിക്കാടിയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ മാറി സ്ഥിചെയ്യുന്ന കിദൂര്‍ ഏകദേശം 170 ഓളം പക്ഷികളുടേയും ദേശാടന കിളികളുടേയും സാന്നിദ്ധ്യം കൊണ്ട് അനുഗൃഹീതമാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നും ഉളള പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്‌നേഹികളുടേയും മുഖ്യ ആകര്‍ഷണകേന്ദ്രമാക്കി കിദൂരിനെ മാറ്റാന്‍ സാധിക്കും. ക്യാമ്പിങിനും പക്ഷിസങ്കേതം ആസ്വദിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. 

നദീതീര നടപ്പാത, വിശ്രമകേന്ദ്രം, ഫവലൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, വൃക്ഷ സംരക്ഷണ വലയങ്ങളോട് കൂടിയ ഇരിപ്പിടം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി  2.7 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന സോളാര്‍ തെരുവ് വിളക്കുകള്‍, ആധുനിക ശൗചാലയങ്ങള്‍, എഫ്.ആര്‍.പി മാലിന്യ ശേഖരണ സംവിധാനങ്ങള്‍ തുടങ്ങിയവയും ഒരുക്കും.  പക്ഷിസങ്കേതാടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആവശ്യമായ സ്ഥലം പഞ്ചായത്ത് വിട്ടുനല്‍കിയിട്ടുണ്ട്. പൂര്‍ണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് വിഭാവനം ചെയ്തിട്ടുളളത്. പദ്ധതി നടപ്പിലാക്കുന്ന പ്രദേശം കൃഷി ശാസ്ത്രജ്ഞന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. ഡോ.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുമ്പള ഗ്രാമീണ ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ , ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ,   ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ എന്നിവരും മറ്റു ജില്ലാ സമിതി അംഗങ്ങളും പങ്കെടുത്തു.

കുദൂരിലെത്തിയാല്‍ 174 തരം പക്ഷികളെ അറിയാം

നെല്‍പാടങ്ങളും പാറപ്രദേശങ്ങളുള്ള ലാറ്ററൈറ്റ് ഭൂമിയും ചെറിയ വനപ്രദേശവുമുള്‍പ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്ന കിദൂര്‍ ഗ്രാമത്തിന് പൊന്നരഞ്ഞാണം ചാര്‍ത്തിയൊഴുകിപ്പോകുന്ന ഷിറിയ പുഴയുടെ സാന്നിധ്യവും പക്ഷികളുടെ സ്വതന്ത്ര്യ വിഹാരത്തിന് അനുകൂലഘടകമാണ്. ഇതുവരെ ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെയാണ് വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുള്ളത്. വംശനാശം നേരിടുന്ന ചാരത്തലയന്‍ ബുള്‍ബുള്‍, വെള്ളഅരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിയവയുള്‍പ്പടെ 38 ദേശാടനപ്പക്ഷികളെയാണ് കണ്ടെത്തിയത്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടി, ചാരത്തലയന്‍ ബുള്‍ബുള്‍, ഗരുഡന്‍ ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ് തുടങ്ങിയവയും ഇവിടെ കണ്ടുവരുന്നു. ഇന്ത്യയില്‍, ഈ പ്രദേശത്ത് മാത്രം കൂടുതലായി കണ്ടുവരുന്ന മഞ്ഞ വരിയന്‍ പ്രാവ് പ്രധാന ആകര്‍ഷണമാണ്. പക്ഷി നിരീക്ഷണത്തിനായി കുമ്പള പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രതിവര്‍ഷം എട്ടോളം ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ, പക്ഷി വിവരങ്ങള്‍ ശേഖരിക്കുന്ന പൊതുജന കൂട്ടായ്മയായ 'ഇ ബേര്‍ഡ്‌സില്‍'കിദൂരില്‍ നിന്നും 160 തരം പക്ഷി വര്‍ഗ്ഗങ്ങള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്  ജനസമൂഹം വികസിക്കുന്നതിനനുസരിച്ച് വനപ്രദേശങ്ങള്‍ ചുരുങ്ങുകയും പക്ഷി മൃഗാദികള്‍ക്കുള്ള ആവാസവ്യവസ്ഥതന്നെ തകിടം മറിയുകയും ചെയ്യുന്ന വേളയിലാണ് കിദൂര്‍ ചിറകു വിരിക്കാനൊരുങ്ങുന്നത്.

date