Skip to main content

ലഹരിമരുന്ന് വേട്ട : ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 4189 കേസുകള്‍

 

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍  നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 4189 കേസുകളില്‍ ് അറസ്റ്റ് ചെയ്തിരിക്കുന്നത് 1175 പേരെ. 1184 അബ്കാരി കേസുകള്‍, പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട 725 എന്‍.ഡി.പി.എസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സറ്റന്‍സസ് ആക്ട്) കേസുകള്‍,  മയക്കു മരുന്ന് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട 2280 കോട്ട്പ (സിഗരറ്റ് ആന്റ് അദര്‍ ടൊബാക്കോ പ്രൊടക്സ് ആക്ട്) കേസുകള്‍ എന്നിവയാണ് 2019 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലഹരിമരുന്നു വേട്ടയില്‍ വിവിധ കേസുകളിലായി നാല് സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ 13 ജുവനൈല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ അബ്കാരി കേസുകളില്‍ 84 വാഹനങ്ങളും എന്‍.ഡി.പി.എസ് കേസുകളില്‍ 135 വാഹനങ്ങളുമടക്കം 219 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
എക്സൈസ്  ഇന്റലിജന്‍സ് ബ്യൂറോയുടെ സഹകരണത്തോടെ  തൃത്താല റേഞ്ചില്‍ നടത്തിയ  പരിശോധനയില്‍ 1000 ലിറ്ററും ചിറ്റൂര്‍ റേഞ്ച് നടത്തിയ പരിശോധനയില്‍ 480 ലിറ്ററും ആലത്തൂര്‍ റേഞ്ചിന്റെ പരിശോധനയില്‍ 310 ലിറ്ററും സ്പിരിറ്റ് പിടികൂടിയിട്ടുണ്ട്. ഇതിനു പുറമെ ആലത്തൂര്‍ കേസിലെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊള്ളാച്ചിയിലെ രഹസ്യഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി തമിഴ്നാട് പോലീസിന്  കൈമാറാനും സാധിച്ചിട്ടുണ്ട്.

1600 ഓളം കഞ്ചാവ് ചെടികള്‍, 912 കിലോ കഞ്ചാവ്, 12000 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, 13790 ലിറ്റര്‍ സ്പിരിറ്റ്, നിരോധിത മയക്കുമരുന്നുകള്‍, മദ്യം,ബ്രൗണ്‍ ഷുഗര്‍ തുടങ്ങി വിവിധ തരത്തില്‍പ്പെട്ട മുപ്പതോളം ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കുകയും കോടതിയുടെ അനുമതി ലഭിച്ചതിനു ശേഷം നശിപ്പിക്കുകയുമാണ് ചെയ്യുക.
ജില്ലയിലെ 13 എക്സൈസ് റേഞ്ച് ഓഫീസുകള്‍, അഞ്ച് സര്‍ക്കിള്‍ ഓഫീസുകള്‍, ഒമ്പത് ചെക്ക്പോസ്റ്റുകള്‍, ഒരു സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിലാണ് ലഹരിമരുന്ന് പരിശോധന നടത്തുന്നത്.

date