ലീഗൽ മെട്രോളജി പരിശോധന; 4,39,000 രുപ പിഴയീടാക്കി.
കാക്കനാട്: ക്രിസ്തുമസ് വിപണിയിൽ ക്രമക്കേടുകളും നിയമലംഘനങ്ങളും തടയുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 4, 39,000 രൂപ പിഴയീടാക്കി. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകൾ അടങ്ങിയ മധ്യമേഖലയിലാണ് ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. ഈ ജില്ലകളിലെ ക്രിസ്തുമസ് ചന്തകൾ, പഴം-പച്ചക്കറിക്കടകൾ, റേഷൻ കടകൾ, മാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി 731 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 190 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി മധ്യമേഖലാ ഡപ്യൂട്ടി കൺട്രോളർ ജെ.സി. ജീസൺ അറിയിച്ചു. അളവുതൂക്ക ഉപകരണങ്ങൾ യഥാ സമയം മുദ്ര വക്കാതെ ഉപയോഗിച്ചതിനും ലൈസൻസ് പ്രദർശിപ്പിക്കാത്തതിനുമായി 97 കേസുകളെടുത്തു. ഇതിൽ 51 കേസുകളിലായി 1, 20,000 രൂപ പിഴയീടാക്കി. 21 കേസുകളിൽ തുടർ നടപടി സ്വീകരിച്ചു വരുന്നു. നിയമവിരുദ്ധമായ പാക്കറ്റുകളിൽ ക്രിസ്തുമസ് കേക്കുകളും മറ്റും വിൽപന നടത്തിയതിന് 43 കേസുകളെടുത്തിട്ടുണ്ട്. ഇതിൽ 22 കേസുകളിൽ നിന്ന് 1,62,000 രൂപ പിഴയീടാക്കി. 21 കേസുകളിൽ തുടർ നടപടികളെടുത്തു വരുന്നു. അളവിൽ വെട്ടിപ്പു നടത്തിയതിനും, അമിത വില ഈടാക്കിയതിന്നും, വില തിരുത്തിയതിനുമായി 8 കേസുകൾ എടുത്തു പിഴയീടാക്കി. മറ്റ് 42 നിയമ ലംഘനങ്ങളിൽ നിന്നും 1,27,000 രൂപയും പിഴയീടാക്കി. ഇതിൽ 23 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനകൾക്ക് അസി. കൺട്രോളർമാരായ ബി.എസ്.ജയകുമാർ, സി.ഷാ മോൻ എന്നിവരും തൃശൂർ ജില്ലയിൽ കെ.സി.ചാന്ദ്നി, സേവ്യർ.പി.ഇഗ്നേഷ്യസ് എന്നിവരും പാലക്കാട് ജില്ലയിൽ അനുപ്.വി.ഉമേഷ്, സി.വി. ഈശ്വരൻ എന്നിവരും നേതൃത്വം നൽകി.
- Log in to post comments