Skip to main content

19നു ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകുന്നത് 136453 കുട്ടികൾക്ക്;ഒരുക്കങ്ങൾ പൂർത്തിയായി

ആലപ്പുഴ:ജനുവരി 19 നു സംസ്ഥാനത്ത് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 136453 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും.അതിഥി തൊഴിലാളി ക്യാമ്പുകളിലെ 813 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ചു വയസിനുതാഴെയുള്ള എല്ലാ കുട്ടികൾക്കും ഒരു ഡോസ് പോളിയോ തുള്ളി മരുന്ന്(രണ്ടുതുള്ളികൾ) ആണ് നൽകുക.

പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർ 1162 സ്ഥാപനതല ബൂത്തുകളിലും 37 ട്രാൻസിറ്റ് ബൂത്തുകളിലും 47 മൊബൈൽ ബൂത്തുകളിലുമായി ഞായറാഴ്‌ച രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും.സർക്കാർ-സ്വകാര്യ ആശുപത്രികൾ,ആരോഗ്യ കേന്ദ്രങ്ങൾ,അംഗനവാടികൾ,തിരഞ്ഞെടുത്ത സ്‌കൂളുകൾ,ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ,ബോട്ട് ജെട്ടികൾ,ഉത്സവങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിലാണ് പ്രത്യേകം സജ്ജീകരിച്ച പൾസ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുക.അതിഥി തൊഴിലാളി ക്യാമ്പുകളിലെ കുട്ടികൾക്ക് വാക്സിൻ നൽകാൻ മൊബൈൽ ബൂത്തുകളുണ്ടാകും.

ജനുവരി 20,21 തീയതികളിൽ ആരോഗ്യപ്രവർത്തകർ സന്ദർശിച്ച് എല്ലാകുട്ടികൾക്കും മരുന്ന് ലഭിച്ചെന്ന് ഉറപ്പുവരുത്തും.പൾസ് പോളിയോ യജ്ഞത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം വി.ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ടാസ്ക് ഫോഴ്‌സ് യോഗത്തിൽ ഡി.എം.ഒ എൽ.അനിതകുമാരി അറിയിച്ചു.ആർ.സി.എച്ച് ഓഫീസർ ഡോ.മോഹൻദാസ്,മാസ് മീഡിയ ഓഫീസർ സുജ എന്നിവർ പ്രസംഗിച്ചു.വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.

2014ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്തമായി പ്രഖ്യാപിച്ചതാണ്.എന്നാൽ പാകിസ്താൻ,അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ കഴിഞ്ഞവർഷം പോളിയോ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പോളിയോക്കെതിരെ സുസ്ഥിര പ്രതിരോധമെന്ന നിലയ്‌ക്ക് വിപുലമായ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്നത്.

 

date