Skip to main content

ജില്ലയിൽ റോഡ് അപകടങ്ങളില്‍ 12% കുറവ്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ സേഫ് കേരളാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍  ഉണ്ടായ അകപട മരണത്തേക്കാള്‍ ഈ വര്‍ഷം ജനുവരിയില്‍ 41% കുറവ് രേഖപ്പെടുത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പി.ആര്‍ സുമേഷ് അറിയിച്ചു. അപകടങ്ങളുടെ എണ്ണത്തിലും 12% കുറവ് രേഖപ്പെടുത്തി.
സേഫ് കേരളാ സ്‌ക്വാഡ് ജനുവരിയിൽ നടത്തിയ വാഹന പരിശോധനയില്‍ 2029 വാഹനങ്ങള്‍ക്കെതിരെ കേസ് എടുത്ത് 21,35,600/ രൂപാ ഫൈന്‍ ഈടാക്കി. സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വ്വീസ് നടത്തിയ ഏഴു വാഹനങ്ങള്‍, ഹെല്‍മറ്റ് ഉപയോഗിക്കാതിരുന്ന 959 പേര്‍, നികുതി അടക്കാത്ത 19 വാഹനങ്ങള്‍, ഫിറ്റ്‌നസ് ഇല്ലാത്ത 30 വാഹനങ്ങള്‍, എയര്‍ ഹോണ്‍ ഉപയോഗിച്ച 54 വാഹനങ്ങള്‍, സൈലന്‍സറും മറ്റും രൂപമാറ്റം വരുത്തിയ 77 വാഹനങ്ങള്‍, ഫാന്‍സി നമ്പര്‍ ബോര്‍ഡ് വച്ച 45 വാഹനങ്ങള്‍, ഇന്‍ഷുറന്‍സ് ഇല്ലാത്ത 119 വാഹനങ്ങള്‍, ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച 68 പേര്‍, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 26 പേര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ച 78 പേര്‍, സീറ്റ് ബല്‍റ്റ് ധരിക്കാതെ യാത്ര ചെയ്ത 101 പേര്‍ എന്നിങ്ങനെയാണ് കേസ് രേഖപ്പെടുത്തിയത്.
കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. നാഷണല്‍ ഹൈവേയില്‍ ബസ് ബേയില്‍ നിര്‍ത്താതെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസ് ജീവനക്കാര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവർക്കെതിരെയും  ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പറഞ്ഞു. ജനുവരിയില്‍ ജില്ലയിലുണ്ടായ 325 അപകടങ്ങളില്‍ 27 പേരാണ് മരിച്ചത്. 

date