പക്ഷിപ്പനി: 1700 പക്ഷികളെ കൊന്നു; ദൗത്യം ഇന്നും ( മാർച്ച് 9 ) തുടരും
പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയിലെയും വെസ്റ്റ് കൊടിയത്തൂരിലെയും രോഗബാധിത പ്രദേശങ്ങളിലുള്ള 1700 പക്ഷികളെ പക്ഷിപ്പനി ദ്രുതകർമ്മസേന കൊന്നു. അവയെ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ കോഴി, താറാവ്, ഓമനപ്പക്ഷികൾ തുടങ്ങിയവയെയാണ് കൊന്നൊടുക്കിയത്. ഇവയുടെ തീറ്റ, മുട്ട, കാഷ്ഠം എന്നിവയും ശേഖരിച്ച് തീയിട്ട് നശിപ്പിച്ചു. വാർഡുകൾ തോറും ദ്രുതകർമ്മസേനയെ വിന്യസിച്ചാണ് ശേഖരണം നടത്തിയത്. ദൗത്യം ഇന്നും ( മാർച്ച് 9 ) തുടരും. പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ സാംബശിവ റാവു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ.പ്രസാദ് എന്നിവർ നേതൃത്വം നൽകി.
വേങ്ങേരിയിലയും വെസ്റ്റ് കൊടിയത്തൂരിലെയും സൂക്ഷ്മനിരീക്ഷണ പ്രദേശങ്ങളിലും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും മാംസ വ്യാപാരം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
കൺട്രോൾ റൂം നമ്പർ 04952762050
- Log in to post comments