Skip to main content

തിരിച്ചെത്തുന്നവര്‍ക്കായി കുമളി അതിര്‍ത്തിയില്‍ ക്രമീകരിച്ചിരിക്കുന്നത് മികച്ച സേവനം.

 കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കായി സ്വന്തം നാട് തുറന്ന കവാടത്തിലൂടെ  ആശ്വാസ തീരത്തണയുന്നവര്‍ നിരവധിയാണ്. ഇങ്ങനെയെത്തുന്നവര്‍ക്കായി കുമളി അതിര്‍ത്തിയില്‍ ക്രമീകരിച്ചിരിക്കുന്നത് മികച്ച സേവന സൗകര്യങ്ങളാണ്.  നാട്ടില്‍ തിരിച്ചെത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ പാസ് മുഖേനയുള്ള അവസരത്തിന്റെ ആദ്യ നാല് ദിനങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലധികം പേരാണ് തങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചേര്‍ന്നത്. തമിഴ്നാട്, കര്‍ണ്ണാടകം, തെലുങ്കാന , ആന്ധ്ര, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവര്‍. വിദ്യാര്‍ത്ഥികളും കൈകുഞ്ഞുങ്ങളും ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു.  

അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തുന്ന യാത്രക്കാരുടെ പാസ് പരിശോധിച്ച് ടോക്കണ്‍ നല്കുന്നു. സാമൂഹിക അകലം  പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ടോക്കണ്‍ നമ്പര്‍ ക്രമത്തില്‍ അതിര്‍ത്തി കടന്നെത്തുന്നവരെയും അവരുടെ സാധന സാമഗ്രികളും അണുവിമുക്തമാക്കിയ ശേഷം പോലീസ് വകുപ്പിന്റെ കൗണ്ടറില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ കൗണ്ടറിലെത്തുന്ന ഇവരെ ഇന്‍ഫ്രാറെഡ് തെര്‍മോസ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തി ക്വാറന്റയിന്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.  തുടര്‍ന്ന്  തദ്ദേശ സ്വയംഭരണ സ്ഥാപന കൗണ്ടറില്‍ ഇവര്‍ക്ക് പോകേണ്ട ഗ്രാമ പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി ഏതെന്നും ആളുകളുടെ എണ്ണവും രജിസ്റ്റര്‍ ചെയ്യുന്നു. അടുത്തത് തൊഴില്‍ വകുപ്പിന്റെ കൗണ്ടറും മോട്ടോര്‍ വാഹന വകുപ്പിന്റെ കൗണ്ടറുമാണ്. വരുന്നവര്‍ കേരളത്തിലെ ഏതെങ്കിലും എസ്റ്റേറ്റ് / കമ്പനികള്‍ / സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാരോ അല്ലെങ്കില്‍ ജീവനക്കാരുടെ വീട്ടില്‍ താമസിക്കേണ്ട അടുത്ത ബന്ധുക്കളോ ആണോയെന്ന് രേഖപ്പെടുത്തുന്നു. അതെയെങ്കില്‍ അതത് സ്ഥാപന ഉടമകളെ അറിയിക്കുകയും ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഇതര സംസ്ഥാനത്തു നിന്നും ടാക്സിയിലെത്തുന്നവര്‍ക്ക് തുടര്‍ യാത്രയ്ക്ക് ടാക്സി സൗകര്യം ലഭ്യമാക്കി നല്കുന്നത് മോട്ടോര്‍ വാഹന വകുപ്പാണ്. അതില്‍ യാത്ര പോകുന്നവരുടെ വിവരങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നു. എല്ലാ കൗണ്ടറുകളിലും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടക്കുന്നതിനാല്‍ അപ്പോള്‍ തന്നെ എത്തിയവരുടെ വിവരങ്ങള്‍ അതത് പ്രദേശത്തെ തദ്ദേദേശ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വിഭാഗത്തിനും അറിയുവാന്‍ കഴിയും.  നടപടി ക്രമങ്ങള്‍ ഇതോടെ പൂര്‍ത്തിയാകും.
റെഡ് സോണുകളില്‍ നിന്നെത്തുന്നവരെ അവരുടെ സ്വദേശത്ത് ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക്  ആണ് അയക്കുന്നത്. അല്ലാത്തവരെ കര്‍ശന ഉപാധികളോടെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കും. ഇതര ജില്ലകളിലേയ്ക്ക് പോകുന്നവര്‍ക്ക്  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്കില്‍ കമാണ്ടര്‍ ടാക്സികളാണ് ക്രമീകരിച്ചിട്ടുള്ളത്.  ഡ്രൈവര്‍ക്ക് തൊട്ടു പിന്നിലെ സീറ്റില്‍ ലഗേജ്, ഏറ്റവും പിറകില്‍ യാത്രക്കാര്‍ എന്നിങ്ങനെയാണ് യാത്ര അനുവദിക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കായി കുടിവെള്ളം, ആവശ്യക്കാര്‍ക്ക് ലഘുഭക്ഷണം, വിശ്രമം, നിസ്‌കാരം, ഫീസിംഗ് റൂം, ടോയ്ലറ്റ് തുടങ്ങിയവയ്ക്കുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.  അതിര്‍ത്തി ചെക്ക് പോസ്റ്റിനു സമീപമായാണ് കൗണ്ടറുകളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. ചെക്ക് പോസ്റ്റ് മുതല്‍ ഓരോയിടങ്ങളും ആരോഗ്യ വകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും കുമളി  ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ എപ്പോഴും  അണുവിമുക്തമാക്കുന്നുണ്ട്. ഓരോ ദിവസവും ക്ലോസിംഗ് സമയശേഷം ഫയര്‍ഫോഴ്സ് ടീം കൗണ്ടറുകളും അതിര്‍ത്തി മുതല്‍ ഇവിടേയ്ക്കുള്ള റോഡുള്‍പ്പെടെ എല്ലായിടവും അണുനാശിനി മിശ്രിതം ചേര്‍ത്ത വെള്ളമുപയോഗിച്ച് കഴുകി ശുചീകരിക്കുന്നു.  റവന്യൂ,പോലീസ് വിഭാഗങ്ങളാണ് പാസ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തുന്നത്.  രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് അതിര്‍ത്തിയിലൂടെ ഇത്തരത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങള്‍ക്ക് ഇവിടെ മേല്‍നോട്ടം വഹിക്കുന്നു. ഇത്തരത്തില്‍ ലോക്ക്ഡൗണില്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് സ്വീകരിക്കുന്നതോടൊപ്പം അവര്‍ക്കാവശ്യമായ സഹായവും നല്കി  അവരിലൂടെ ആര്‍ക്കും രോഗം വ്യാപിക്കാതിരിക്കാനുള്ള തടയണയുമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
 

date