Skip to main content

ലൈഫ് മിഷന്‍ വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക്;  ജില്ലയില്‍ 4452 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി 

അര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ട ജില്ല ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. ഇതുവരെ ആകെ 4452 വീടുകളുടെ നിര്‍മാണം  ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കി. 

ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടമായി ഏറ്റെടുത്തിരുന്നത് മുന്‍കാലങ്ങളില്‍ വീട് നിര്‍മാണത്തിന് സര്‍ക്കാര്‍ പദ്ധതികളില്‍ ഏറ്റെടുത്തവയില്‍ പൂര്‍ത്തീകരിക്കാതെ കിടന്നവയുടെ പൂര്‍ത്തീകരണമാണ്. ജില്ലയില്‍ വിവിധ വകുപ്പുകളുടെ പദ്ധതികളിലായി മുന്‍കാലങ്ങളില്‍ ഏറ്റെടുത്ത് അപൂര്‍ണമായി കിടന്ന 1188 വീടുകളില്‍ 1169 (98.4 ശതമാനം) എണ്ണം പൂര്‍ത്തീകരിച്ച് സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്താണ് ജില്ല. 

ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുള്ളത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മാണമാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന നടത്തിയ സര്‍വേയിലും  പഞ്ചായത്ത് തലത്തിലും ജില്ലാതലത്തിലും സ്വീകരിച്ച അപ്പീലുകളിലുമായി കണ്ടെത്തിയവരില്‍ 2199 പേര്‍ ഇതിനോടകം കരാര്‍വച്ച് ഭവന നിര്‍മാണം ആരംഭിച്ചു. ഇതില്‍ 1715 പേര്‍ ഇതിനോടകം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ലൈഫ് മിഷന്റെ ഭാഗമായി ഇതോടൊപ്പം നഗരസഭകളിലൂടെ പിഎംഎവൈ (അര്‍ബന്‍) എന്ന പേരിലും ബ്ലോക്ക് പഞ്ചായത്തുകളിലൂടെ പിഎംഎവൈ (ഗ്രാമീണ്‍)എന്ന പേരിലും ഭവന നിര്‍മാണ പദ്ധതി നടന്നു വരുന്നുണ്ട്. പിഎംഎവൈ (അര്‍ബന്‍) ല്‍ 886 ഉം പിഎംഎവൈ(ഗ്രാമീണ്‍)ല്‍ 682 ഉം വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇപ്രകാരം ആകെ 4452 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനിലൂടെ സാധിച്ചു. 

ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി, കുടുംബങ്ങളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശേഖരിച്ച് ലൈഫ് മിഷനിലൂടെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും എത്തിച്ചിട്ടുണ്ട്. ഇവയുടെ സൂക്ഷ്മ പരിശോധന നടന്നുവരുന്നു. ഇതില്‍ അര്‍ഹരെന്നു കാണുന്ന എല്ലാവര്‍ക്കും ഈ വര്‍ഷം തന്നെ വീട് നല്‍കുമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍ അറിയിച്ചു. 

ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത് 2110 പേരെയാണ് ഇവരില്‍ 603 പേര്‍ പട്ടികജാതിയിലും 26 പേര്‍ പട്ടിക വര്‍ഗ വിഭാഗത്തിലും പെട്ടതാണ്. സ്വന്തമായി ഭൂമി കണ്ടെത്തുന്നവര്‍ക്ക് ഭൂമിയുടെ വില തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കും. അവര്‍ക്ക് ഭവന നിര്‍മാണത്തിനുള്ള തുക ത്രിതല സ്ഥാപനങ്ങളും ലൈഫ് മിഷനും ചേര്‍ന്ന് നല്‍കും.

കൂടുതല്‍ ഗുണഭോക്താക്കളുള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ പൊതുസ്ഥലം ലഭ്യമാകുന്നപക്ഷം ലൈഫ് മിഷനും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായോ മിഷന്‍ നേരിട്ടോ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ച് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓരോ ഫ്ളാറ്റുകള്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ മുടിയൂര്‍ക്കോണം ഭാഗത്ത് 6.256 കോടി രൂപ അടങ്കലില്‍ 44 യൂണിറ്റുകളുള്ള രണ്ട് ടവറുകളുടെ നിര്‍മാണം ലോക്ക്ഡൗണ്‍ അവസാനിച്ചാലുടന്‍ ആരംഭിക്കും. ഇതിനുള്ള ടെന്‍ഡര്‍ അംഗീകരിക്കുകയും സൈറ്റ് നിര്‍മാണ കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രീ ഫാബ്രിക്കേഷന്‍ രീതിയില്‍ നിര്‍മിക്കുന്ന ഈ സമുച്ചയത്തിന്റെ നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഏഴംകുളം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ ഏനാത്ത് പ്രദേശത്തുള്ള സ്ഥലത്തും കടമ്പനാട്ട് റവന്യൂ വകുപ്പ് ലഭ്യമാക്കിയ സ്ഥലത്തും 56 യൂണിറ്റുകള്‍ വീതമുള്ള ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. ഇവയും പ്രീ ഫാബ്രിക്കേഷന്‍ ടെക്നോളജി അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുന്നത്.

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ സ്ഥലത്തും, കലഞ്ഞൂര്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലുള്ള കെഐപി വക സ്ഥലങ്ങളിലും ഫ്ളാറ്റ് നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

സുരക്ഷിതമായ വീട് ലഭ്യമാക്കുക എന്നതിലുപരിയായി പദ്ധതിയിലുള്‍പ്പെട്ട കുടുംബങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ ഉറപ്പുവരുത്തുക, പൊതുസാമൂഹ്യ സാമ്പത്തിക സേവനങ്ങള്‍ അവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുക എന്നിവയും മിഷന്റെ ലക്ഷ്യങ്ങളാണ്. ഇതിന്റെ ഭാഗമായി 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിലെ എല്ലാ ബ്ലോക്കുകളും നഗരസഭകളും കേന്ദ്രീകരിച്ച് ഗുണഭോക്തൃസംഗമവും അദാലത്തുകളും സംഘടിപ്പിച്ചു. ഇരുപതിലധികം സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പങ്കെടുത്ത ഈ അദാലത്തുകളില്‍ 2894 അപേക്ഷകള്‍ ലഭിക്കുകയും അതില്‍ 2301 എണ്ണവും അന്നുതന്നെ പരിഹരിക്കുകയും ചെയ്തു. തുടര്‍ന്ന് വിപുലമായ ജില്ലാ സംസ്ഥാനതല സംഗമങ്ങളും സംഘടിപ്പിച്ചിരുന്നു.

 

date