Skip to main content

എല്ലാ വിധയാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന ഇന്ത്യയിലെ നഗരമായ് കൊച്ചി മാറും: മുഖ്യമന്ത്രി

എല്ലാ വിധയാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന ഇന്ത്യയിലെ നഗരമായ് കൊച്ചി മാറും: മുഖ്യമന്ത്രി

 

എറണാകുളം: കൊച്ചിയിൽ പൂർത്തിയാകാനിരിക്കുന്ന വിവിധ പദ്ധതികളുടെ വികസനത്തോടെ ഇന്ത്യയിലാദ്യമായി എല്ലാ വിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായ് കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണം പൂർത്തിയായ ചമ്പക്കര നാലുവരി പാതയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഇതിൽ കൊച്ചി മെട്രോ നിർവഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൊച്ചി മെട്രോ കേവല ഗതാഗത ഉപാധി മാത്രമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവിതരേഖ കൂടിയാണ്. വൃത്തിയുള്ള കോച്ചുകളുമായി എത്തിയ കൊച്ചി മെട്രോ സർവീസ് മലയാളി ജീവിതത്തിൻ്റെ അടയാളമായി മാറി. ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി ഇവയുമായെല്ലാം ബന്ധിപ്പിക്കുന്ന രണ്ടാം ഘട്ടം കൂടി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ മുഖഛായ തന്നെ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പൊതുജനങ്ങൾക്ക് സംയോജിത ഗതാഗതത്തിൻ്റെ പുത്തൻ അനുഭവങ്ങളാണ്  കെ.എം.ആർ.എൽ പുതിയ പദ്ധതികളിലൂടെ നൽകുന്നത്. കൊച്ചി വാട്ടർ മെട്രോ അത്തരത്തിലുള്ള ഒന്നാണ്. വാട്ടർ മെട്രോയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷമാദ്യത്തോടെ യാത്ര ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. 

വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന ദ്വീപ് നിവാസികളുടെ പുരോഗതിക്ക് വാട്ടർ മെട്രോ മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.. 

 

യന്ത്രേ തര യാത്രാ സൗകര്യങ്ങളും കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശത്തുമുള്ള 2 കി.മീറ്റർ ദൂരം ഇതിനു വേണ്ടി തെരഞ്ഞെടുത്തിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ യാത്രാ അനുഭവം ഒരുക്കലാണ് ലക്ഷ്യം. മെച്ചപ്പെട്ട കാൽ നടപാതകൾ , സൈക്കിൾ സവാരിക്ക് അനുകൂലമായ ഇടങ്ങൾ ഓട്ടോമാറ്റിക് സൈക്കിൾ പാർക്കിംഗ് ഇതെല്ലാം ഏർപ്പെടുത്തുന്നുണ്ട്. ഇത് പൂർണമായാൽ യാത്രയുടെ ആദ്യവും അവസാനവും ബന്ധിപ്പിക്കുന്ന രീതിയിൽ കൊച്ചിയിലെ പൊതുഗതാഗതം മാറും. 

 

കൊച്ചി നഗരത്തെ ഹരിത ഗതാഗതത്തിന് അനുയോജ്യമാക്കാൻ കെ.എം.ആർ.എലിൻ്റെ ഇടപെടൽ ശ്ലാഘനീയമാണ്. സി എൻ.ജി. ഇന്ധനം ഉപയോഗപ്പെടുത്തി ഓട്ടോറിക്ഷ, ബസ് സർവീസ്, ടാക്സി എന്നിവക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. കൊച്ചിയിലെ കനാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള 

ഇൻ്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻ്റ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം നടത്തിപ്പ് സർക്കാർ കെ.എം.ആർ.എൽ നെയാണ് ഏൽപ്പിച്ചിരിക്കുന്നത്.  1400 കോടിയുടെ കിഫ്ബി ഫണ്ടു പയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇടപ്പള്ളി കനാൽ, ചിലവന്നൂർ കനാൽ, തേവര - പേരണ്ടൂർ കനാൽ , തേവര കനാൽ, മാർക്കറ്റ് കനാൽ, കോന്തുരുത്തി കനാൽ എന്നീ ആറ് പ്രധാന കനാലുകളുടെ പുനരുജ്ജീവനമാണ് പദ്ധതിയിലൂടെ സാധ്യമാകുന്നത്. കനാൽ ശുചീകരണം , തീരസംരക്ഷണം, പദ്ധതി ബാധിത പ്രദേശത്തുള്ളവരുടെ പുനരധിവാസം, വികസന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കനാലുകൾക്ക് പോയ കാലത്തെ പ്രൗഢി വീണ്ടെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

date