Skip to main content

ജില്ലയിൽ മെയ്‌ ഒൻപത് വരെ കർശന നിയന്ത്രണങ്ങൾ

 

 

 

അനുമതി  അവശ്യ സേവനങ്ങൾക്ക് മാത്രം

ജില്ലയിൽ കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ  മെയ്‌ ഒൻപത് വരെ അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി  ജില്ലാകലക്ടർ എസ് സാംബശിവ റാവു അറിയിച്ചു. 

സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അവക്ക് കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ എന്നിവക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ എന്നിവർക്കും പ്രവർത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യമുള്ള ജീവനക്കാർക്ക് മാത്രമാണ്  അനുമതിയുള്ളത്.  ഇവിടങ്ങളിൽ നിയന്ത്രണം ലംഘിക്കുന്നുണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും.

അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായ ശാലകൾ, കമ്പനികൾ,  സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ രേഖ കരുതണം. 

മെഡിക്കൽ ഓക്സിജൻ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തണം. ജോലിക്കെത്തുന്ന ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ നിർബന്ധമായും സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. 

ആശുപത്രി, ഫാർമസികൾ, പത്രമാധ്യമങ്ങൾ, ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ,  എന്നിവക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ആളുകൾ പരമാവധി ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തണം.  വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

ഐടി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അത്യാവശ്യം ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ. ബാക്കിയുള്ളവർക്ക് സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കണം. ഇന്റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ, ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം,  എന്നിവയെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇവരും അതാത് സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം.

എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ധരിക്കണം.  കടകൾ രാത്രി ഒമ്പത് മണിക്കു മുമ്പ്  നിർബന്ധമായും അടയ്ക്കണം.
ഹോട്ടലുകളിൽ പാഴ്സൽ സംവിധാനം മാത്രമേ അനുവദിക്കു. ഭക്ഷണ ശാലകളും കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം

വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാനാണ് അനുമതി. 
റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. അതിഥി തൊഴിലാളികൾക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.
ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്കേ പ്രവേശനം അനുവദിക്കൂ.  നടത്തുന്ന സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കാനും നിർദ്ദേശമുണ്ട്.

ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രമേ പ്രവർത്തിക്കാവൂ. ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം അനുവദിക്കും. യാത്രക്കാരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. യാത്രക്കാർ യാത്രാ രേഖകൾ കയ്യിൽ കരുതണം.

date