Skip to main content

ജില്ലയിൽ ഓൺലൈൻ പഠനത്തിനായി 'ഗാഡ്ജറ്റ്  ചലഞ്ച് '

 

 

 

ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി 'ഗാഡ്ജറ്റ്  ചലഞ്ച് ' സംഘടിപ്പിക്കും. ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. വീട്ടിൽ പഠന സൗകര്യമില്ലാത്ത ജില്ലയിലെ 5000 കുട്ടികൾക്കാണ് ലാപ്ടോപ്പോ, ടാബോ, സ്മാർട്ട് ഫോണോ നൽകുന്നത്. 

കുടുംബശ്രീയുടെയും കെഎസ്എഫ്ഇയുടെയും നേതൃത്വത്തിൽ ആരംഭിച്ച 'വിദ്യശ്രീ ' ലാപ്ടോപ് പദ്ധതിയിലൂടെ ജില്ലയിലെ 6216 കുട്ടികൾക്ക് ഒരു മാസത്തിനകം ലാപ്ടോപ് വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.

ഡിജിറ്റൽ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യം ഇല്ലാത്ത മലയോര പ്രദേശങ്ങളിലെയും തീരദേശങ്ങളിലെയും  കുട്ടികൾക്കായി കഴിഞ്ഞ വർഷം തുടങ്ങിയ 766 പൊതു പഠന കേന്ദ്രങ്ങൾ ഇത്തവണയും പ്രവർത്തിക്കും. ഇത്തരത്തിലുള്ള സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും.

കേബിൾ നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ കണക്ഷൻ നൽകുന്നതിന് യോഗത്തിൽ തീരുമാനമായി. ഇതിനായി കേബിൾ സർവീസുകാരുടേയും മൊബൈൽ ഓപറേറ്റർമാരുടേയും യോഗം വിളിക്കും.ട്രൈബൽ കോളനികളിൽ പഠനസൗകര്യം ഉറപ്പുവരുത്തുന്നതിനായി എസ് സി പ്രൊമോട്ടർമാർക്കു പുറമേ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലെ അധ്യാപകരേയും ചുമതലപ്പെടുത്തും.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എഡ്യുമിഷൻ പദ്ധതിയിലൂടെ ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടിയുള്ള ഇ- കണ്ടന്റുകൾ തയ്യാറാക്കും. ഗ്രാമപഞ്ചായത്ത് യോഗം ചേർന്ന് പഞ്ചായത്തിലെ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും. ഇതിന്റെ ചുമതല പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകും. ഓരോ വാർഡിലെയും  കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം വാർഡ് മെമ്പർമാരും വാർഡ് കൗൺസിലർമാരും ഉറപ്പുവരുത്തണം.
 
ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എം പി ശിവാനന്ദൻ, സെക്രട്ടറി അഹമ്മദ് കബീർ, 
കോഴിക്കോട് ഡി ഡി ഇ വി പി മിനി, സമഗ്ര ശിക്ഷാ കോഴിക്കോട് ഡിപിസി ഡോ എ കെ അബ്ദുൽ ഹക്കീം, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ സൈദ് നയിം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അരുൺ ടി ജെ, കുടുംബശ്രീ മിഷൻ കോർഡിനേറ്റർ പി സി കവിത, ഡയറ്റ് പ്രിൻസിപ്പൽ പ്രേമരാജൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്‌ജം കോർഡിനേറ്റർ ബി. മധു തുടങ്ങിയവർ പങ്കെടുത്തു.

date