Skip to main content

മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ ഷബീലക്ക് കൈത്താങ്ങ് 

 

ജില്ലയില്‍ നടന്ന മീറ്റ് ദി മിനിസ്റ്റര്‍ രണ്ടാംഘട്ട പരിപാടിയില്‍ പരാതിയുമായി എത്തിയ ഷബീലക്ക് താത്കാലിക ആശ്വാസം. കോവിഡ് പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവ് തുടങ്ങിയ സാഹചര്യത്തിൽ ലോണിന്റെ 35 ശതമാനം മാര്‍ജിന്‍ മണിയായി ഷബീലക്ക് നല്‍കാന്‍ പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ചു. 

ഒറ്റപ്പാലം മുരുക്കംപറ്റ സ്വദേശിനിയായ ഷബീല കോവിഡ് സാഹചര്യത്തില്‍ ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ അവസ്ഥയിലാണ് പരാതിയുമായി എത്തിയത്.
രണ്ടര വര്‍ഷം മുന്‍പ് കാറ്ററിങ് സംരംഭം ആരംഭിക്കുന്നതിന് പി.എം.ഇ.ജി.പി പദ്ധതി പ്രകാരം ഒറ്റപ്പാലം എസ്.ബി.ഐ ബാങ്കില്‍ നിന്നും 5.35 ലക്ഷം വായ്പയെടുത്തത്. ചപ്പാത്തി, പൊറോട്ട, ഇടിയപ്പം, വെള്ളപ്പം, പത്തിരി തുടങ്ങിയവ വീട്ടില്‍ തന്നെ തയ്യാറാക്കി നേരിട്ടും സ്ഥാപനങ്ങള്‍ മുഖേനയും വില്‍പ്പന നടത്തുന്ന സംരംഭമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രണ്ട് പ്രളയവും കോവിഡും വന്നതോടെ ആരും തന്നെ സാധനങ്ങള്‍ വാങ്ങാത്ത അവസ്ഥയായി. വാടകവീട്ടില്‍ താമസിക്കുന്ന ഷബീലക്ക് നാലുമക്കളുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവിനുമുള്ള ഏക വരുമാന മാര്‍ഗം നിലച്ചു. സംരംഭത്തിനായി വാങ്ങിയ മെഷീന്‍ ഉപയോഗശൂന്യമായി.  പിന്നീട് വീട്ടു ചെലവിന് കൂലിപ്പണിക്ക് പോകേണ്ടതായി വന്നു. ഇതിനിടയിലാണ് ലോണ്‍ തിരിച്ചടവിന് സമയമായത്. പലിശ സഹിതം 6,44,000 രൂപയാണ് തിരിച്ചടവ്. കൂലിപ്പണിക്ക് പോയി 50000 രൂപ വരെ അടച്ചു. ബാക്കി തുക അടയ്ക്കാന്‍ മറ്റു വഴികളില്ലാത്ത സാഹചര്യത്തിലാണ് അദാലത്തില്‍ പരാതി നല്‍കിയത്. പരാതി പരിഹാരമായി ഷബീലക്ക് ലോണിന്റെ 35 ശതമാനം ജില്ലാ വ്യവസായ കേന്ദ്രം വഴി മാര്‍ജിന്‍ മണിയായി നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്  നിര്‍ദ്ദേശം നല്‍കി. കൂടാതെ സംരംഭം പുന:രാരംഭിക്കുന്നതിന് വേണ്ട സഹായങ്ങളും നല്‍കുമെന്ന് ഉറപ്പും നല്‍കി. ഒറ്റപ്പാലം താലൂക്കില്‍ നിന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാനും നിര്‍ദ്ദേശിച്ചു.
 

date