Skip to main content
ഫോട്ടോ: ജില്ലയിലെ കില റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കുന്നു.

തൊഴില്‍സഭ: കില റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഏകദിന പരിശീലനം നടത്തി

 

 

അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ സഹായിക്കുന്ന തൊഴില്‍സഭകളുടെ നടത്തിപ്പിനായി ജില്ലയിലെ കില റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. പുതിയ തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കാന്‍ തൊഴില്‍ സഭകള്‍ വഴിയൊരുക്കുമെന്നും തൊഴില്‍സഭകള്‍ കേവലം ചടങ്ങുകളായി മാറാതെ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നേടാനുള്ള വേദികളാക്കി മാറ്റുന്നതില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏകദിന പരിശീലന പരിപാടിയുടെ ഉള്ളടക്കത്തെക്കുറിച്ച് കില റിസോഴ്‌സ് പേഴ്‌സണ്‍ കെ. ഗോപാലകൃഷ്ണന്‍ വിശദീകരണം നടത്തി. തുടര്‍ന്ന് തൊഴില്‍സഭയെക്കുറിച്ചും ഒരു തദ്ദേശഭരണ സ്ഥാപനം ഒരു ആശയം എന്ന പുതിയ പരിപാടിയെക്കുറിച്ചും ക്ലാസുകള്‍ നടന്നു. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക്തലത്തില്‍ നടക്കേണ്ട പരിശീലനങ്ങള്‍ക്കുള്ള ആസൂത്രണവും പരിശീല പരിപാടിയില്‍ നടന്നു.
പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്ററായിരുന്ന അന്തരിച്ച സി.പി ജോണിന് അനുശോചനം രേഖപ്പെടുത്തിയാണ് ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍ അധ്യക്ഷനായി. ഓരോ വാര്‍ഡിലും നടക്കുന്ന തൊഴില്‍സഭകള്‍ വിജയിപ്പിക്കുന്നതില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് വലിയ പങ്കുവയ്ക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ. ഗോപാലകൃഷ്ണന്‍, അബ്ദുല്‍ റജീബ്, പി.ടി മോഹനന്‍, ചിന്തു മാനസ്, സാബു, കെ. ഗീത എന്നിവര്‍ സംസാരിച്ചു.

ഒരു തദ്ദേശഭരണ സ്ഥാപനം ഒരു ആശയം
 

കേരളത്തെ ഒരു വിജ്ഞാന സമ്പത്ത് വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള നൂതന പദ്ധതിയാണ്  കെ-ഡെസ്‌കിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള ഒരു തദ്ദേശഭരണ സ്ഥാപനം ഒരു ആശയം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി തുടങ്ങിയ മേഖലകളില്‍ ഇതിനോടകം കൈവരിച്ച നേട്ടങ്ങളിലൂടെ സ്വായത്തമാക്കിയ മാനവ വൈജ്ഞാനിക സമ്പത്ത് സംസ്ഥാനത്തിന്റെ പരിവര്‍ത്തനത്തിന് അടിത്തറ ഇടുന്നതില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാനുഷിക മൂലധനം ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. കേരളത്തില്‍ ആരോഗ്യപരമായ ഒരു നൂതനാശയ ആവാസ വ്യവസ്ഥ സൃഷ്ടിച്ചെടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം അവിടെ നിലനില്‍ക്കുന്ന വികസന പ്രശ്‌നങ്ങള്‍ ഒരു പുത്തനാശയമെങ്കിലും കണ്ടെത്തി പ്രാവര്‍ത്തികമാക്കുന്നതിലൂടെ ആ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശഭരണ സ്ഥാപനത്തിനകത്തും പുറത്തും ഉള്ള വിവിധ ഗവേഷണ-പഠന സ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

 

date