Skip to main content

ക്രിസ്മസ്‌കാല വിപണിയിലെ ക്രമക്കേട്: പിഴയിനത്തില്‍ ഈടാക്കിയത് 439000 രൂപ

ക്രിസ്മസ്‌കാല വിപണിയിലെ ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പാലക്കാട്, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 190 നിയമലംഘനങ്ങളിലെ പിഴയിനത്തില്‍ ഈടാക്കിയത് 439000 രൂപ. ക്രിസ്മസ് ചന്തകള്‍, പഴംപച്ചക്കറി കടകള്‍, റേഷന്‍കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചു 730 വ്യാപാരസ്ഥാപനങ്ങളില്‍ ഡിസംബര്‍ 20 മുതല്‍ 24 വരെ നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്.

അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാതെ ഉപയോഗിച്ചതിനും സത്യാപന സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാത്തതിനുമായി 97 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 51 കേസുകളില്‍ നിന്നായി 120000 രൂപ പിഴ ഈടാക്കുകയും 21 കേസുകളില്‍ തുടര്‍നടപടി സ്വീകരിച്ചുവരുന്നു. പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍ പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത പായ്ക്കറ്റുകളില്‍ ക്രിസ്മസ് കേക്കുകള്‍, മറ്റു ഭക്ഷ്യ വസ്തുക്കള്‍ എന്നിവ വില്പനയ്ക്ക് വെച്ചതിന് 43 കേസുകള്‍ എടുത്തു. ഇതില്‍ 22 കേസുകളില്‍ നിന്നായി 162000 പിഴ ഈടാക്കി. ബാക്കിയുള്ള 21 എണ്ണത്തില്‍ നിയമനടപടി തുടരുന്നു. വില, അളവ് എന്നിവയില്‍ കൃത്രിമം നടത്തിയതിന് എട്ടു കേസുകളില്‍ പിഴ ഈടാക്കി. നിയമാനുസൃത പായ്ക്കര്‍ രജിസ്‌ട്രേഷന്‍ നടത്താത്തത് ഉള്‍പ്പെടെയുള്ള മറ്റ് നിയമലംഘനങ്ങളില്‍ നിന്നായി 42 കേസുകള്‍ കണ്ടെത്തി 127000 രൂപ ഈടാക്കി. ഇതില്‍ 23 സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി തുടരുന്നു.

പരിശോധനകള്‍ക്ക് പാലക്കാട് അനൂപ്.വി.ഉമേഷ്, സി.വി.ഈശ്വരന്‍, എറണാകുളത്ത് ബി.എസ്.ജയകുമാര്‍, സി.ഷാമോന്‍, തൃശ്ശൂരില്‍ കെ.സി.ചാന്ദിനി, സേവ്യര്‍.പി.ഇഗ്‌നേഷ്യസ് എന്നീ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാര്‍ നേതൃത്വം നല്‍കിയതായി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജെ.സി.ജീസണ്‍ അറിയിച്ചു.

date